അദാനി ലോക സമ്പന്ന പട്ടികയിൽ ഇടം പിടിച്ച വഴികൾ വീണ്ടും ചർച്ചയാവുന്നു. ഇപ്പോഴത്തെ നിലയിൽ ദിവസവും 1,612 കോടി രൂപ സമ്പാദിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെയാണ് അദാനി ലോക കോടീശ്വര പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസിനെ പിന്നിലാക്കി രണ്ടാമനായത്.
ഒരുവര്‍ഷംകൊണ്ട് സമ്പത്തില്‍ ഇരട്ടിയിലേറെയാണ് വര്‍ധനവുണ്ടായത്. ബുധനാഴ്ച പുറത്തുവിട്ട 2022ലെ ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത്രയും വലിയ കുതിച്ചു ചാട്ടം ഒരു ഇന്ത്യൻ കോർപ്പറേറ്റ് എങ്ങിനെ നേടി എന്നതാണ് സാമ്പത്തിക രംഗത്തെ ആശ്ചര്യം.
അദാനി ഗ്രൂപ്പ് ഓഹരികളുടെ കുതിപ്പില്‍ ഈ ഗുജറാത്ത് വ്യവസായിയുടെ സമ്പത്തില്‍ ഒരുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന 116 ശതമാനമാണ്. 60കാരനായ അദാനിയുടെ സമ്പത്ത് 10,94,400 കോടി രൂപയായി ഉയർന്നതായാണ് കണക്കാക്കിയിട്ടുള്ളത്.
ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനിയേക്കാള്‍ മൂന്നുലക്ഷം കോടി രൂപയുടെ സമ്പത്ത് അദാനിക്കുണ്ട്. 2012ല്‍ അദാനിയുടെ സമ്പത്ത് അംബാനിയുടേതിനേക്കാള്‍ ആറിലൊന്ന് മാത്രമായിരുന്നു. പത്ത് വർഷത്തിനകമാണ് ഇത്രയും വലിയ വളർച്ച കൈവരിച്ചത്. കഴിഞ്ഞ വർഷം ദിവസം 1,612 കോടി രൂപ വീതം വർധിച്ചാണ് ലോകത്തിലെ തന്നെ സമ്പന്നരിൽ മുന്നിലെത്തിയത്.
വാക്‌സിന്‍ നിര്‍മാതാവ് സൈറസ് പൂനവാലയും കുടുംബവുമാണ് രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തുള്ളത്.
അദാനിയുടെ വളർച്ച കൽക്കരി വ്യാപാരി എന്ന നിലയിൽ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെ സ്വന്തമാക്കി ബിസിനസിലെ രാഷ്ട്രീയ അവസരങ്ങൾ കൂടി കണ്ടെത്തിയ വ്യക്തി എന്ന വിലയിരുത്തലാണ്. 1980 കളിൽ ഒരു കയറ്റിറക്കുമതി വ്യാപാരി എന്ന നിലയ്ക്കായിരുന്നു തുടക്കം. കഴിഞ്ഞ 12 വർഷങ്ങളാണ് നിർണ്ണായകമായത്.
നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ മുദ്ര തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും സ്വന്തമാക്കിയാണ് ഖനന വസ്തുക്കളുടെ ലോക കവാടം തന്നെ അദാനിയുടെ പേരിലാവുന്നത്. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് നിസ്സാര വിലയ്ക്ക് സ്വന്തമാക്കിയ ഭൂമിയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇങ്ങനെ രാഷ്ട്രീയത്തെയും അധികാരത്തെയും ബിസിനസ് രംഗത്ത് പ്രയോജനപ്പെടുത്തി വളരുന്നതിൻ്റെ മാതൃകയായാണ് സാമ്പത്തിക രംഗം അദാനിയുടെ വളർച്ചയെ വിലയിരുത്തുന്നത്.


