കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും വഴിമാറുന്നു. ഇപ്പോ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിലേക്കാണ് ശ്രദ്ധ. അശോക് ഗഹ്‌ലോത് സ്വന്തം സംസ്ഥാനത്ത് നീക്കങ്ങള്‍ നടത്തുകയും രാജസ്ഥാന്‍ വിട്ടുവരുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിൽ ദിഗ് വിജയ് സിങ്ങിനെ പരിഗണിക്കുന്നു എന്നാണ് പുതിയ വാർത്ത.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഈ മാസം 30- ആണ്. ഇനിയും ചർച്ചകൾ നീളില്ല അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
ഗഹ്‌ലോത് പിന്‍മാറിയ സാഹചര്യത്തില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മറ്റൊരു മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ നിര്‍ദേശിച്ചിരുന്നു. ഇതിനായി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയെങ്കിലും കമല്‍നാഥ് താത്പര്യം കാണിച്ചിരുന്നില്ല. മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
നിലവില്‍ ശശി തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. 30-ന് അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തരൂരിനെ കൂടാതെ പവന്‍ കുമാര്‍ ബന്‍സാലും നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
മധ്യപ്രദേശുകാരനായ ദിഗ് വിജയ് സിങ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാണ്. യാത്ര മതിയാക്കി ഇന്ന് രാത്രിയോടെ ഡൽഹിയിൽ എത്തിച്ചേരും.


