കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തില്‍ നിന്ന് അവസാന നിമിഷം ആരും പത്രിക നല്‍കിയില്ലെങ്കില്‍ ഖാര്‍ഗെ അല്ലെങ്കില്‍ തരൂര്‍ രണ്ടിലൊരാള്‍ അധ്യക്ഷനാകുമെന്ന് ഉറപ്പായി.
പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്നുമണിയാണ്. ഒക്ടോബർ 17 നാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടര്‍ന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗഹ്ലോത് പിന്‍വാങ്ങിയപ്പോള്‍, ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന നിലയില്‍ മുതിര്‍ന്ന നേതാവ് ദിഗ്വിവിജയ് സിങ്ങാണ് രംഗത്തുണ്ടായിരുന്നത്. നാമനിര്‍ദേശ പത്രിക കൈപ്പറ്റിയ ശേഷം മത്സരിക്കുമെന്ന കാര്യം ദ്വിഗിവിജയ് സിങ് പറയുകയും ചെയ്തു
അവസാന നിമിഷമാണ് അതില്‍ വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. ദിഗ്വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കും മത്സരിക്കുക. ശശി തരൂര്‍ ഏറെ ആത്മവിശ്വാസത്തോടെ മത്സര രംഗത്ത് തുടരുകയാണ്. ശശി തരൂര്‍ പത്രികാ സമര്‍പ്പണത്തിനായി എത്തുകയും ചെയ്തിട്ടുണ്ട്.
ഉദയ്പുര്‍ ചിന്തന്‍ശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഖാര്‍ഗെ മത്സരിക്കുമ്പോള്‍ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെയാവുമ്പോള്‍ ആ സ്ഥാനത്തേക്ക് കൂടി കോണ്‍ഗ്രസിന് ആളെ കണ്ടത്തേണ്ടി വരും
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്‍വിലാസവും ഹൈക്കമാന്‍ഡ് പിന്തുണയുമാണ് ഖാര്‍ഗെയുടെ അനുകൂല ഘടകങ്ങള്‍. തരൂരിനെ സംബന്ധിച്ച് ജി 23 ന്റെ പ്രതിനിധിയല്ലെങ്കിലും അവര്‍ ആരെയും നിര്‍ത്തിയില്ലെങ്കില്‍ ആ പക്ഷത്തിന്റെ വോട്ട് ലഭിച്ചേക്കാം.
കേരളത്തിലും അപ്രതീക്ഷിതമായി തരൂരിന് പിന്തുണ കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട്. നൂറു വർഷത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നതിൽ അഭിമാനമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ പരസ്യമായി പ്രതികരിച്ചു. തരൂരിന്റെ പത്രികയിൽ ഒപ്പുവച്ചതായും ശബരീനാഥൻ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് കെ.എസ് ശബരീനാഥൻറെ പ്രതികരണം. കേരളത്തിന് പുറത്ത് ഗാന്ധി കുടുംബം തലപ്പത്ത് വേണ്ട എന്നാഗ്രഹിക്കുന്ന ഒരു പറ്റം നേതാക്കളുടെ പിന്തുണയും തരൂരിന് അനുകൂലമായി വന്നേക്കാം.
കഴിഞ്ഞ ദിവസം ജി.23 നേതാക്കളായ ആനന്ദ് ശര്‍മ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാന്, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ പ്രത്യേക യോഗം ചേരുകയും മികച്ച സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും അറിയിച്ചിരുന്നു.
ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്.
ജി.23 പരിഷ്കരണവാദികളില്‍പ്പെട്ടയാളാണ് ശശി തരൂരെങ്കിലും ജി.23 നേതാക്കളുടെ പിന്തുണ തേടിയില്ലെന്നും ജി.23 സ്ഥാനാര്‍ഥിയായല്ല മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ജി.23 സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിക്കുമെന്നും പറഞ്ഞു കേട്ടിരുന്നുവെങ്കിലും അദ്ദേഹവും മത്സരത്തിനുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ മത്സര ചിത്രം തരൂര്‍, ഖാര്‍ഗെ എന്ന തരത്തിലാവും.


