മുലായം സിങ് യാദവ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82-കാരനായ മുലായം സിങ് യാദവ് നില വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്.

മുന്ന് തവണ യു പി മുഖ്യമന്ത്രി

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാ അംഗം കൂടിയാണ് മുലായം. 1989-ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്താനായിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു.

ഗുസ്തിക്കാരനായിട്ടായിരുന്നു ജീവിതത്തിൽ തുടക്കം. അതേ സൂക്ഷ്മതയോടെയും മെയ്‌വഴക്കത്തോടെയും രാഷ്ട്രീയ ഗോദയിലും നിറഞ്ഞുകളിച്ച മുലായം സിങ് യാദവ് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിന് അരികെ വരെയെത്തി.

ആർ എസ് എസ് രാഷ്ട്രീയത്തെ പ്രതിരോധിച്ചു

ബിജെപി നേതാവ് എല്‍ കെ അദ്വാനി നയിച്ച രഥയാത്രയെ തുടര്‍ന്ന് ബാബറി മസ്ജിദിലേയ്ക്ക് മാര്‍ച്ച് ചെയ്ത കര്‍വേസകര്‍ക്കെതിരെ മുഖ്യമന്ത്രിയെന്ന നിലയില്‍ വെടിവെപ്പിന് ഉത്തരവിട്ടു. മുലായത്തിന്റെ പാര്‍ട്ടി ഭരിച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക സംവരണത്തിനുള്ള മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കി. ഇവ രണ്ടും മുലായം സിഗിന്റെ രാഷ്ട്രീയത്തില്‍ വഴിത്തിരിവായി. രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ മുലായം 1992-ല്‍ സമാജ് വാദി പാര്‍ട്ടിയെന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചു. അതേവര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുട വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയിച്ചത് മുലായത്തിന്റെ കണക്കുകൂട്ടലായിരുന്നു. ബിജെപി ഉയര്‍ത്തിയ വര്‍ഗ്ഗീയ രാഷ്ട്രീയം എശിയില്ല.

ബാബറി മസ്ജിജ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം വിഭാഗം മുലായത്തെ രക്ഷകനായി കണ്ടു. അതോടൊപ്പം മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭം പിന്നോക്കക്കാരെ മുലായത്തിലേയ്ക്ക് അടുപ്പിച്ചു. യാദവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരും മുലായത്തിനൊപ്പം ചേര്‍ന്നു. അങ്ങനെ ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് മുലായം അടിത്തറയിട്ടു. മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് മുലായത്തെ മുല്ലാ മുലായമെന്ന് വിളിച്ചു. 93-ലെ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ ബി എസ് പി സഖ്യ സര്‍ക്കാര്‍ 95-ല്‍ വീണു. ബി എസ് പി നേതാവ് മായാവതിയെ എസ് പി പ്രവര്‍ത്തകര്‍ ലക്നൗവിലെ ഗസ്റ്റ് ഹൗസില്‍വെച്ച് കയ്യേറ്റം ചെയ്തു, ഇതോടെ ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായി.

എസ് പി നേതാക്കള്‍ മുലായത്തെ നേതാജിയെന്ന് സ്നേഹത്തോടെ വിളിച്ചു. 1996-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഐക്യ മുന്നണി രൂപവത്കരിക്കപ്പെട്ടു. സിപിഎം നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടു. ജ്യോതി ബസു പിന്‍മാറിയതോടെ മുലായം പ്രധാനമന്ത്രിയാകുമെന്ന് എതാണ്ട് ഉറപ്പിച്ചു. എന്നാല്‍ പഴയ സഹപ്രവര്‍ത്തകന്‍ ലാലു പ്രസാദ് യാദവ് മുലായത്തെ വെട്ടി. ഇതോടെ സര്‍ക്കാരിലെ രണ്ടാമനായി പ്രതിരോധ മന്ത്രി സ്ഥാനം എറ്റെടുത്തു.

2014-ലെ പൊതു തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി മുലായത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. പിന്നീട് 2019-ല്‍ രണ്ടര പതിറ്റാണ്ടോളം നീണ്ട പിണക്കം മറന്ന് മുലായം മായാവതിയുമായി കൈ കോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു. പക്ഷെ, അതൊന്നും മുലായം സിങ്ങെന്ന നേതാവിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു റീ ലോഞ്ച് നല്‍കിയില്ല. വി.പി സിങ്ങിന്റെ മണ്ഡല്‍ രാഷ്ട്രീയവും ചൗധരി ചരണ്‍സിങ്ങിന്റെ കര്‍ഷക രാഷ്ട്രീയവും രാം മനോഹര്‍ ലോഹ്യയയുടെ സോഷ്യലിസവും ഉയര്‍ത്തി രാഷ്ട്രീയം കളിച്ച മുലായത്തിന്റെ തിരിച്ചിറക്കവും വേഗമായിരുന്നു. കോൺഗ്രസും ബി ജെ പിയും ഇതിൽ ഒന്നിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...