സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമൊത്തുള്ള ചിത്രം പുറത്തായതിന് പിന്നാലെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിതല നടപടി. വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കി. ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ് നടപടി അറിയിച്ചത്.
അനധികൃതമായി പണം പിരിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു. ഇവരോട് സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണവും തേടിയിരുന്നു.
സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോട് കെ സുരേന്ദ്രൻ പ്രതികരിച്ചില്ല. പാർട്ടിയിലെ കാര്യം മാത്രമാണെന്നായിരുന്നു വിശദീകരണം.
പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് ബിജെപി നേതൃത്വത്തിന് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയത്. നാല് ജില്ലാ അധ്യക്ഷന്മാരാണ് പരാതി ഉന്നയിച്ചത്. സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ് വാര്യർ മടങ്ങി.
സ്വർണ്ണക്കടത്ത് കേസിലെ കൂട്ടി തൊടൽ
തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. മാത്രമല്ല സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്തുവന്നത് നേരത്തെ വിവാദമായിരുന്നു. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് ഇരുവരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.
കോട്ടയത്തെ യോഗം
സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് കോട്ടയത്ത് യോഗം ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളായിരുന്നു പ്രധാന ചര്‍ച്ച. ഇതിനിടെയാണ് തീരുമാനം ഉണ്ടായത്.
നേരത്തെ, കേരളത്തില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബി.ജെ.പി. നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറവാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു.
കേരള സന്ദര്‍ശനത്തിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ഉക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളോട് അടുത്തിടപഴകാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ബി.ജെ.പി നേതാക്കള്‍ സമയം കണ്ടെത്തണമെന്ന് നദ്ദ യോഗത്തില്‍ പറഞ്ഞിരുന്നു.


