ഇലന്തൂരിലെ നരബലിയില്‍ ആദ്യത്തെ കൊലപാതകം നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ച് കഴുത്തറുത്ത് നുറുക്കിയത്. ആദ്യത്തെ ബലിയിൽ ഫലം ലഭിക്കാതെ രണ്ടാമതും ബലിക്ക് മൂവരും ഒരുങ്ങുകയായിരുന്നു.
കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബും(ഷാഫി) ചേർന്ന് ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചു. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തി.
ബലി നൽകാനുള്ള ഇരകളെ എത്തിച്ചതും ഷിഹാബ്
പിടിയിലായ ഷിഹാബാണ് സംഭവങ്ങളുടെ പ്രധാന സൂത്രധാരനാണെന്നാണ് പോലീസ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ വൈദ്യനായ ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിക്കുന്നത്. സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്തിരുന്ന ഷിഹാബാണ് തന്റെ അറിവില്‍ റഷീദ് എന്ന പേരുള്ള ഒരു സിദ്ധനുണ്ടെന്നും ഇയാളെ കണ്ടാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചത്. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷിഹാബ് തന്നെ ഭഗവല്‍ സിങ്ങിന് മുന്നില്‍ അവതരിച്ചു. ഫോണില്‍ വിളിച്ച ഭഗവല്‍സിങ്ങിനോട് സാമ്പത്തിക അഭിവൃദ്ധിക്കായി ചില ആഭിചാരക്രിയകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഷിഹാബ് ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ട് കണ്ടിരുന്നു. തുടര്‍ന്ന് ആഭിചാരക്രിയകളുടെ ഭാഗമായി ആവശ്യമെന്ന് ബോധ്യപ്പെടുത്തി ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.
ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷിഹാബ് ലൈലുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള പൂജയുടെ ഭാഗമായി ഇതെല്ലാം വേണമെന്നാണ് ഷിഹാബ് ദമ്പതിമാരോട് പറഞ്ഞിരുന്നത്. ഇതിനുശേഷം ദമ്പതിമാരും ഷിഹാബുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ഇതിനിടെയാണ് ഐശ്വര്യത്തിനായി നരബലി നടത്താമെന്ന ആശയം ഷിഹാബ് മുന്നോട്ടുവെച്ചത്. സ്ത്രീകളെയാണ് ബലി നല്‍കേണ്ടതെന്നും സ്ത്രീകളെ താന്‍ തന്നെ എത്തിച്ചുനല്‍കാമെന്നും ഇയാള്‍ പറഞ്ഞു.
വ്യാജ അക്കൌണ്ട് വഴി വീഴ്ത്തി, ഇടയിൽ ലൈംഗികതയും
നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ഭഗവല്‍ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നല്‍കിയതോടെ നരബലിയിലേക്ക് കടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിങ് അപ്പോഴും അറിഞ്ഞിരുന്നില്ല.
സ്ത്രീകളെ വീഴ്ത്തിയത് 10 ലക്ഷവും അഭിനയത്തിന് അവസരവും പറഞ്ഞ്
റോസ്‌ലിനെയാണ് പ്രതികള്‍ നരബലിക്കായി ആദ്യം കണ്ടെത്തിയത്. കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്‌ലിനെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഷിഹാബ് പരിചയപ്പെട്ടത്. നീലച്ചിത്രത്തില്‍ അഭിനയിക്കാനാണ് അവസരമുള്ളതെന്നും പത്തു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും വാഗ്ദാനം ചെയ്തു. ഇതോടെയാണ് റോസ്‌ലിന്‍ കൊലയാളികളുടെ കെണിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് റോസ്‌ലിനെ ഇലന്തൂരിലെ ദമ്പതിമാരുടെ വീട്ടിലെത്തിച്ചു. കട്ടിലില്‍ കെട്ടിയാണ് മൂന്നുപ്രതികളും റോസ്‌ലിനെ തലയറുത്ത് കൊലപ്പെടുത്തിയത്.
കത്തി വെച്ചത് റോസലിൻ, ജനനേന്ദ്രിയം കുത്തി കീറി രക്തമെടുത്തു
ലൈലയാണ് ആദ്യം റോസ്‌ലിന്റെ കഴുത്തില്‍ കത്തിവെച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിക്കയറ്റി മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ചു. പിന്നാലെ ശരീരമാസകലം മുറിവുകളുണ്ടാക്കുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ഈ രക്തമെല്ലാം ശേഖരിച്ച് പിന്നീട് വീടിന്റെ പല ഭാഗങ്ങളിലും തളിച്ച് ശുദ്ധീകരണം നടത്തി. തുടര്‍ന്ന് കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ദമ്പതിമാരില്‍നിന്ന് രണ്ടരലക്ഷം രൂപ കൂടി കൈപ്പറ്റിയ ശേഷമാണ് ഷിഹാബ് ഇലന്തൂരില്‍നിന്ന് മടങ്ങിയത്.
ഫലം ലഭിക്കാതിരുന്നത് ശാപമെന്ന് പറഞ്ഞു രണ്ടാമതും മനുഷ്യ ബലി
ആദ്യത്തെ നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിങ് പരാതിപ്പെട്ടതോടെയാണ് പ്രതികള്‍ രണ്ടാമത്തെ നരബലിക്ക് മുതിര്‍ന്നത്. ആദ്യത്തെ നരബലിക്ക് ഫലം ലഭിക്കാത്തതിന് കാരണം കുടുംബത്തിന്മേലുള്ള ശാപമാണെന്നായിരുന്നു ഷിഹാബ് വിശ്വസിപ്പിച്ചത്. രണ്ടാമത്തെ നരബലിയോടെ ഇത് മാറുമെന്നും പൂര്‍ണമായും ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ ഇരയായ പത്മയെ ഷിഹാബ് കണ്ടെത്തിയത്. കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെയും നീലച്ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടര്‍ന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് റോസ്‌ലിനെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെ പത്മത്തെയും പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.
കേരളത്തെ ഞെട്ടിച്ച നരബലിയില്‍ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ്, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. എറണാകുളം കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിന്‍, കടവന്ത്രയില്‍നിന്ന് കടത്തിക്കൊണ്ടുപോയ പത്മം എന്നിവരെയാണ് ഇവര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണത്തിലാണ്.
മൃത ശരീരം ഇരുപത് കഷണങ്ങളാക്കി, തലയറുത്തത് ഭഗവൽ
ഇരുപത് കഷണങ്ങളാക്കി കുഴിച്ചിട്ട പത്മത്തെ മൃതദേഹാവശിഷ്ടങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തു. രണ്ടുസ്ത്രീകളുടെയും മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയശേഷം വീട്ടുവളപ്പിലെ രണ്ടിടങ്ങളിലായി കുഴിച്ചിട്ടെന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് ദമ്പതിമാരുടെ വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പത്മയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. മൃതദേഹത്തിന്റെ ഇരുപതോളം കഷണങ്ങളാണ് ആദ്യസ്ഥലത്തുനിന്ന് കണ്ടെടുത്തു. മുറിവില്ലാത്തനിലയില്‍ കണ്ടെടുത്തത് തലയുടെ ഭാഗം മാത്രമാണെന്നാണ് പ്രാഥമിക സൂചന. വെട്ടിമാറ്റിയനിലയില്‍ കാലുകളും കണ്ടെത്തി. ഇവിടെ ഉപ്പ് വിതറിയിരുന്നതായും കുഴിച്ചിട്ടശേഷം ഈ സ്ഥലത്ത് മഞ്ഞള്‍ നട്ടിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ മൃതദേഹത്തിനായി പരിശോധന തുടങ്ങിയത്. വീട്ടുവളപ്പിലെ അലക്കുക്കല്ലിന്റെ ഭാഗത്തായാണ് രണ്ടാമത്തെ മൃതദേഹം കുഴിച്ചിട്ടതെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍.
അന്വേഷണം തുടങ്ങിയത് പത്മത്തെ കണ്ടെത്താൻ
സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്. പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷിഹാബിനെയും ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.
ഭഗവൽ വൈദ്യ കുടുംബത്തിലെ
കേസിലെ പ്രതികളിലൊരാളായ ഭഗവല്‍സിങ് പാരമ്പര്യവൈദ്യനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ അച്ഛനും മുത്തച്ഛനുമെല്ലാം വൈദ്യന്മാരായിരുന്നു. ഭഗവല്‍സിങ്ങും അത് തുടര്‍ന്നുപോന്നു. കുടുംബാംഗങ്ങളെല്ലാം പ്രശസ്തരായ തിരുമ്മുകാരാണ്. നാട്ടുകാരില്‍ പലരും തിരുമ്മുചികിത്സയ്ക്ക് വന്നിട്ടുണ്ട്. അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി അറിവില്ല. എന്താണ് സംഭവിച്ചതെന്നും അറിയില്ല. ഭഗവല്‍സിങ്ങിന് രണ്ട് മക്കളാണുള്ളത്. അവര്‍ രണ്ടുപേരും നല്ലനിലയില്‍ വിദേശത്താണ്.
നരബലിയുടെ മുഖ്യആസൂത്രകനെന്ന് കരുതുന്ന ഷാഫിയെ നേരത്തെ ഇലന്തൂരില്‍ കണ്ടിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തി. പ്രഭാതസവാരിക്കിടെയാണ് പരിചയമില്ലാത്ത ആളെ ശ്രദ്ധിച്ചിരുന്നത്. പലദിവസങ്ങളിലും കണ്ടതോടെ സംശയം തോന്നി കാര്യം ചോദിച്ചു. ബാബു അണ്ണന്റെ(ഭഗവല്‍സിങ്) വീട്ടില്‍ ഒരു പൂജയ്ക്ക് വന്നതാണെന്നും വീട് എറണാകുളത്താണെന്നുമാണ് അയാള്‍ മറുപടി പറഞ്ഞത്. ബാബു അണ്ണന്റെ പരിചയക്കാരനാണെന്ന് പറഞ്ഞപ്പോള്‍ അധികം സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇനിയും കൂടുതൽ പേർ ഇരകളായോ
നഗരത്തില്‍ ഒറ്റയ്ക്ക് നടന്നിരുന്നവരെയും തെരുവ് കച്ചവടക്കാരായ സ്ത്രീകളെയുമാണ് ഷാഫി ലക്ഷ്യമിട്ടിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും പുറമേ മറ്റുചിലരെയും ഇയാള്‍ സമീപിച്ചിരുന്നു. പണം നല്‍കാമെന്നും തിരുവല്ല വരെ വരണമെന്നുമാണ് ചിലരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവരെല്ലാം ഒഴിഞ്ഞുമാറി. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയും ഇയാള്‍ തന്റെ പദ്ധതി നടപ്പാക്കാനായി സമീപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍പേരെ പ്രതി സമീപിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇനിയാരെങ്കിലും ഇയാളുടെ ക്രൂരതയ്ക്കിരയായിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.



