താരദമ്പതികളായ നയൻതാരയുടേയും വിഘ്നേഷ് ശിവൻ്റെയും വാടക ഗർഭധാരണത്തെക്കുറിച്ചുള്ള നിയമ വിവാദം മറികടന്ന് പുതിയ റിപ്പോർട്ട്. തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങൾ തുടരുന്നതിനിടെ ദത്ത് ഗർഭധാരണം നിയമ പരിധിക്ക് അകത്താണെന്ന് വരുത്തുന്ന സത്യവാങ്മൂലം സമർപ്പിച്ചു. നയൻതാര- വിഘ്നേഷ് ശിവന് ദമ്പതിമാർക്കുവേണ്ടി ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവാണെന്ന് താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് സത്യവാങ്മൂലം സമർപ്പിച്ചു.
നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറു വർഷം മുമ്പുതന്നെ നടന്നിരുന്നു എന്നും അവകാശപ്പെടുന്നു. ഇതിനു ശേഷമാണ് നിയന്ത്രണ നിയമം വന്നത് എന്നതാണ് പുതിയ വാദം.
കഴിഞ്ഞ വർഷമാണ് വാടക ഗർഭധാരണ നിയന്ത്രണ നിയമം (2021) പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച്, നിയമപരമായി വിവാഹിതരായ ദമ്പതികൾക്ക് നിശ്ചിത കാലപരിധി കഴിഞ്ഞശേഷമേ കുഞ്ഞിനുവേണ്ടി ഗർഭപാത്രം വാടകയ്ക്കെടുക്കാൻ അനുമതി ലഭിക്കൂ. സ്വാഭാവിക രീതികളിൽ ഗർഭധാരണം സാധ്യമല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം.
ഇവർക്കു വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടില് പറയുന്നു. വിവാഹത്തിന്റേയും വാടക ഗർഭധാരണത്തിന്റേയും രേഖകളും ഇവർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതായാണ് വിവരം.
നീണ്ട ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നകാര്യം ഒക്ടോബർ 9-നായിരുന്നു ഇവർ വെളിപ്പെടുത്തിയത്. എന്നാൽ ഇത് നേരത്തെ നടന്നു എന്നാണ് വാദം.

സംഭവം വിവാദമായതിന് പിന്നാലെ വിഷയം ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരദമ്പതിമാർ നിയമലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.


