ഡി. രാജ വീണ്ടും സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി. രാജയെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയർന്നിരുന്നു. എന്നാല്‍, രണ്ടാം തവണ ജനറല്‍ സെക്രട്ടറിയായി അവസരം നല്കാന് ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായത്.
നേതൃമാറ്റം വേണമെന്ന ചര്‍ച്ച കേരള ഘടകമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയർത്തിയത്. യുദ്ധം തോല്‍ക്കുമ്പോള്‍ സേനാനായകന് മാറുന്നതാണ് പതിവെന്ന കാമ്പയിനാണ് രാജക്കെതിരെ കേരള ഘടകം ഉയർത്തിക്കൊണ്ടു വന്നത്
തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി രാജ തുടരട്ടെ എന്ന സമവായമാണ് ഉണ്ടായത്. കൊല്ലത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡിക്ക് പകരക്കാരനായാണ് 2019-ല്‍ ആദ്യമായി ഡി. രാജ സെക്രട്ടറി പദവിയിൽ എത്തിയത്.
എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര് പുതിയ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിഞ്ചു റാണി ഉള്‍പ്പെടെ സിപിഐയുടെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കൗണ്‍സിലില്‍ അംഗമായി. പ്രകാശ് ബാബുവും സന്തോഷ് കുമാർ എം പിയും ദേശീയ എക്സിക്യൂട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം മുൻ മന്ത്രി വി എസ് സുനില്‍ കുമാറിന് കാനം വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് നാഷണല്‍ കൗണ്‍സിലില്‍ ഇടം കിട്ടിയില്ല.
കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങൾ
കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, പി പി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ എം പി, ചിറ്റയം ഗോപകുമാർ, ടി ടി ജിസ്മോൻ, സത്യൻ മൊകേരി


