ബി ജെ പിയുടെ തന്ത്രങ്ങൾ തിരികെ പയറ്റി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും എ എ പി തലവൻ അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചു.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ എ എ പി വലിയ ഭീഷണിയാവുകയാണ്. ഇതിനിടെയാണ് രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് നോട്ടുകളിലെ ദൈവ ചിത്രം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് കെജ്രിവാള് രംഗത്ത് എത്തുന്നത്.
ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും കെജ്രിവാള് അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് ആയിക്കൂടെന്നുമാണ് കെജ്രിവാള് ചോദിക്കുന്നത്.
രാമക്ഷേത്ര രാഷ്ട്രീയത്തിലും കയറിപ്പിടിച്ച തന്ത്രം
അയോധ്യയിലെ രാമക്ഷേത്ര തറക്കല്ലിടൽ വേളയിലും കെജരിവാൾ ബിജെപിയെ മറികടന്ന് വൻ പ്രസ്താവന ഇറക്കിയിരുന്നു.
‘ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമുക്ക് രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാം. ഇതോടെ നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറും. ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും. ജയ് ശ്രീറാം…ജയ് ബജ്റംഗ് ബാലി’ -എന്നായിരുന്നു അന്നത്തെ ട്വീറ്റ്.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിങ്ങനെ 50 പ്രമുഖർ പങ്കെടുത്തു. ഇതിനു തുടർച്ചയായാണ് കെജരിവാൾ പ്രസ്താവന ഇറക്കിയത്.


