ജീവകാരുണ്യ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും മറവിലുള്ള പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമനിര്‍മാണത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന് കേരള ഹൈക്കോടതി.
മത-ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് പി.സോമരാജനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം മന്ത്രാലയത്തിന്റെ 2012-ലെ കണക്ക് പ്രകാരം 31,74,420 സന്നദ്ധ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ കണക്കിനേക്കാള്‍ വളരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി) എല്ലാ പൗരന്മാര്‍ക്കും അസോസിയേഷനോ യൂണിയനോ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ അത് നിയമപരമായ അംഗീകാരത്തോടെ മാത്രമേ സാധ്യമാകൂ. ജീവകാരുണ്യത്തിൻ്റെയും മതത്തിൻ്റെയും മറവില്‍ വലിയ അളവിലുള്ള സമ്പത്തും സ്വത്തുക്കളും സമ്പാദിക്കുകയും ശേഖരിക്കുകയും ചെയ്യപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.
പലരീതിയിലുള്ള നിയമങ്ങള്‍ കാരണം ഇന്ത്യയിലെ ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. അതുകൊണ്ട് തന്നെ ചാരിറ്റി സംഘടനകള്‍,മതസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഒരു ഏകീകൃത കേന്ദ്ര നിയമനിര്‍മാണത്തിന്റെ സാധ്യത ആരായണമെന്ന് കോടതി അഭിപ്രായപ്പെട്ടു. അത്തരം സംഘനടകളുടെ വരുമാനം, ചെലവ്, ഏറ്റെടുക്കല്‍, വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ടതെല്ലാം ഈ നിയമത്തില്‍ ഉള്‍ക്കൊള്ളണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


