പാറശ്ശാല സ്വദേശി ഷാരോണിൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നൽകുകയായിരുന്നു എന്ന് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴി നല്‍കി.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഷാരോണിൻ്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മയും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായി. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തി. പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു.
ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.
ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായി. വീട്ടിൽ തിരിച്ചെത്തി തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായി. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു.
പെണ്‍സുഹൃത്തും വീട്ടുകാരും ചേര്‍ന്ന് ആസൂത്രിതമായി പാനീയത്തില്‍ ആസിഡ് കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുടുംബം പരാതിപ്പെട്ടിരുന്നത്. എന്നാൽ ഗ്രീഷ്മയുടെ കുടുംബം ഇത് നിഷേധിച്ചു. എന്നാല്‍ തുടക്കത്തില്‍ പാറശ്ശാല പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ഇതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞു, അപ്പോഴേ കൊല്ലാൻ പദ്ധതിയിട്ടു
പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.
മൂഢ വിശ്വാസങ്ങളുടെ ഇര, ജാതകം തിരുത്താൻ കൊല, മറയിടാൻ ജൂസ് ചാലഞ്ച്

ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ ആവർത്തിച്ചു. അവൾക്ക് രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. ആദ്യ ഭർത്താവ് ജാതക വശാൽ മരിക്കും എന്നായിരുന്നു ഇവരെ വിശ്വസിപ്പിച്ചിരുന്നത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.
പെലീസ് കളിച്ചത കളി ഇപ്പോഴും ദുരൂഹം
കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.
ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.
മകൻ അവളുടെ വീട്ടിൽ പോയി, വീടിന് അമ്പത് മീറ്റർ ദൂരത്തെത്തിയപ്പോൾ അവൾ വിളിച്ചു. വീട്ടില്‍ ആരുമില്ല ഇങ്ങോട്ട് വാ എന്നുപറഞ്ഞു. അപ്പോൾ ഗ്രീഷ്മയുടെ അച്ഛനും അമ്മയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഷാരോണിന്റെ സുഹൃത്ത് പറഞ്ഞുവെന്നും പെൺകുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പ്ലാൻ ചെയ്ത് മകനെ കൊന്നതാണെന്നും അച്ഛൻ പറഞ്ഞു.
എപ്പോഴും ജ്യൂസും പിടിച്ചാണ് ഗ്രീഷ്മ മകനൊപ്പം നടക്കുന്നത്. ഇത് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. മജിസ്ട്രേറ്റ് വന്ന് മൊഴിയെടുത്തപ്പോൾ മാത്രമാണ് കഷായം കുടിച്ച കാര്യം അവൻ പറഞ്ഞത്. അവസാന നാളിൽ പോലും അവൻ അവൾക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അവൾ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവന്‍റെ വിശ്വാസം. രണ്ട് മാസത്തോളമെങ്കിലും പ്ലാൻ ചെയ്തിട്ടായിരിക്കണം അവർ മകനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിന് മുമ്പേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചു പോകുമെന്ന് പറഞ്ഞിരുന്നതായി ഷാരോണിന്‍റെ അമ്മ പറഞ്ഞു. അതുകൊണ്ട് ഡിസംബറോടെ വിവാഹം കഴിക്കാം എന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ അവളുടെ വിവാഹം വേറെ ആളുമായി നിശ്ചയിച്ചിരുന്നുവെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. മകൻ കുങ്കുമം ചാർത്തിക്കൊടുത്തിരുന്നു. എല്ലാ ദിവസവും കുങ്കുമം ഇട്ടുള്ള ചിത്രം വിശ്വസിപ്പിക്കാൻ വേണ്ടി വാട്സാപ്പിൽ അയച്ചുകൊടുക്കുമായിരുന്നു


