മെറ്റ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഫെയിസ്ബുക്ക് വാട്സ്ാപ്പ് മാതൃസ്ഥാപനമായ മെറ്റയിൽ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് താത്കാലികമായോ സ്ഥിരമായോ ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് ദ വാള്‍ സ്ട്രീറ്റ് ജേർണൽ വാർത്ത പുറത്തു വിട്ടു. ബുധനാഴ്ചയോടെ മെറ്റ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും.
മെറ്റാവേഴ്‌സില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന് പത്ത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ജീവക്കാരെ അറിയിച്ചത്. ഇതിനിടയിൽ കടുത്ത പ്രതസന്ധി നേരിടുന്നു എന്നാണ് സൂചന. ട്വിറ്ററിന് പിന്നാലെ മെറ്റയിലും പിരിച്ചു വിടൽ വാർത്തയായതോടെ ഐ ടി മേഖലയിൽ കടുത്ത ആശങ്ക പടരുകയാണ്.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ഇടിവാണ് മെറ്റ നേരിടുന്നത്. വരുമാനത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാല്‍ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും ഒക്ടോബറില്‍ കമ്പനി മുന്നറിയിപ്പ് പുറത്തു വിട്ടിരുന്നു. ടിക് ടോക്കില്‍നിന്ന് നേരിടുന്ന കടുത്ത മത്സരത്തിനൊപ്പം സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങളും വെല്ലുവിളിയായി. വിവാധ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണ ചട്ടങ്ങളും തിരിച്ചടിയായി.
ജീവനക്കാരുടെ നിയമനത്തിലും മുതല്‍മുടക്കിലും കുറവ് വരുത്തണമെന്ന് മെറ്റയുടെ ഷയര്‍ ഹോള്‍ഡറായ ആള്‍ട്ടീമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് മെറ്റയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങളും പദ്ധതികളും നിര്‍ത്തിവെച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുകയാണ് കുറച്ചുകാലമായി കമ്പനി ചെയ്യുന്നത്. എന്‍ജിനീയര്‍മാരെ നിയമിക്കുന്നതില്‍ 30 ശതമാനത്തോളം കുറവ് വരുത്താന്‍ ജൂണ്‍ മാസത്തില്‍ തന്നെ കമ്പനി പദ്ധതിയിട്ടിരുന്നു.


