ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിനെ അറിയാമായിരുന്നെന്ന് സന്ദീപാനന്ദഗിരി. ഒന്നര വര്‍ഷം മുമ്പ് പ്രകാശ് ആശ്രമത്തിലെത്തി ബഹളമുണ്ടാക്കിയിട്ടുണ്ട്. സമഗ്രമായി അന്വേഷിച്ചാല്‍ അക്രമവും ഇയാളുടെ മരണവും ചുരുളഴിയുമെന്നും സന്ദീപാനന്ദഗിരി ടിവി ന്യൂസ് അവറില്‍ പറഞ്ഞു. വൻവിവാദമായ കേസിൽ നാലുവര്‍ഷത്തിന് ശേഷമാണ് പ്രതി ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്യും മുമ്പ് തന്നോട് ഇക്കാര്യം പറഞ്ഞതായി സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുമുണ്ട്. ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം കൊണ്ടാണ് പ്രകാശിന്റെ ആത്മഹത്യയെന്ന് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2018 ഒക്ടോബർ 27 ന് പുലർച്ചെയായിരുന്നു കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. പ്രതിയെ കുറിച്ച് ഒരു സൂചനയും ഇല്ലാതെ അന്വേഷണം അവസാനിപ്പിക്കുന്നു എന്ന പ്രചാരണങ്ങൾക്കിടെയാണ് പ്രതിയെ കണ്ടെത്തിത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആർഎസ്എസ് പ്രവർത്തകനായിരുന്നു പ്രകാശിന്റെ ആത്മഹത്യ.
പ്രകാശാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സഹോദരൻ പ്രശാന്തിന്റെ മൊഴിയെടുത്തത്. ഒരാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ആത്മഹത്യക്ക് മുമ്പ് ആശ്രമം കത്തിച്ച കാര്യം പ്രകാശ് തന്നോട് പറഞ്ഞുവെന്നാണ് പ്രശാന്തിന്റെ മൊഴി. ശബരിമല യുവതീപ്രവേശന വിവാദത്തിൽ സന്ദീപാനന്ദ ഗിരി സർക്കാരിന് അനുകൂലമായ നിലപാടെടുത്തതിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയത്.


