സെഹ്റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി താന്‍ ഹാജാരായിരുന്നുവെന്ന് അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്. എന്നാല്‍ പ്രധാന അഭിഭാഷകന്‍ അല്ലാത്തതിനാല്‍ അതിന് പ്രധാന്യമില്ലെന്നും ലളിത് പറഞ്ഞു. വിരമിച്ച ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശരിയാണ്, ഞാന്‍ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. എന്നാല്‍ പ്രധാന അഭിഭാഷകന്‍ രാംജഠ്മലാനി ആയിരുന്നതിനാല്‍ അതിന് പ്രസക്തിയില്ല’, ലളിത് വ്യക്തമാക്കി. 2014-ല്‍ ഭരണം മാറുന്നതിന് മുമ്പായിട്ടാണ് അമിത് ഷായ്ക്ക് വേണ്ടി തന്നെ ആദ്യം സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ താന്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു, പക്ഷേ ഒരിക്കലും ഒരു പ്രധാന അഭിഭാഷകനായിരുന്നില്ല. ഷായുടെ കൂട്ടുപ്രതികള്‍ക്ക് വേണ്ടിയാണ് താന്‍ ഹാജരായത്, അതും പ്രധാന കേസിലല്ല, അതുമായി ബന്ധപ്പെട്ട ഉപകേസിലായിരുന്നുവെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
2014-ല്‍ ജഡ്ജിയായി നിയമിതനാകും മുമ്പ് നിരവധി പ്രധാനപ്പെട്ടതും വിവാദപരവുമായ കേസുകളിലെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് യു.യു.ലളിത്. സെഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളിയായ തുളസിറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ആരോപണം നേരിട്ട കേസില്‍ അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു ലളിത്.
2014-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് യു.യു.ലളിതിനെ ജഡ്ജിയായി നിയമിച്ചത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍, പകരം ലളിതിനെ നിയമിക്കുകയായിരുന്നു. ജസ്റ്റിസ് ആര്‍.എഫ് നരിമാന് ശേഷം രണ്ടു പതിറ്റാണ്ടിനിടെ അഭിഭാഷക റോളില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ആളാണ് ലളിത്.