ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ടു നിരോധിക്കാന്‍ കാരണമായതെന്ന പുതിയ വിശദീകരണവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. നോട്ടുനിരോധനം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ക്കുള്ള മറുപടിയായി സുപ്രീംകോടതിയില്‍ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് പുതിയ കാരണങ്ങൾ നിരത്തിയത്. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 24-ന് കേസ് പരിഗണിക്കും.
കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടിയെന്നും തുടർന്ന് വിശദീകരിക്കുന്നു.
റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്. റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിന് കരടു പദ്ധതിയും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരുന്നു എന്നും പറയുന്നു.
വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചുള്ള സാമ്പത്തികനയ തീരുമാനമാണ് സര്‍ക്കാരെടുത്തതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.
2011-ലെ സെന്‍സസ് പ്രകാരം 48 കോടി തൊഴിലാളികളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നവര്‍. ഇതില്‍ 40 കോടിയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഔദ്യോഗിക മേഖലയിലും അനൗദ്യോഗിക മേഖലയിലുമുള്ള തൊഴില്‍ രംഗത്തെ ഈ അന്തരം അവസാനിപ്പിക്കാന്‍കൂടി വേണ്ടിയായിരുന്നു നോട്ടു നിരോധനമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ ഇടപാടുകളെ ഡിജിറ്റലൈസ് ചെയ്യുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായിരുന്നെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
കള്ളപ്പണം തടയാൻ വേണ്ടിയാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നായിരുന്നു തുടക്കത്തിൽ സർക്കാർ അവകാശപ്പെട്ടിരുന്നത്. വലിയ തോതിൽ കള്ളപ്പണം തിരിച്ചെത്തും എന്നുമവകാശപ്പെട്ടു. എന്നാൽ റിസർവ്വ് ബാങ്ക് കണക്കുകൾ തന്നെ ഇതിന്നെതിരായി. വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും ഇത് കാരണമായി.


