ഗോവയിലെ പനാജിയില്‍ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഞായറാഴ്ച തുടക്കം. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. ഓസ്ട്രേലിയന്‍ ചിത്രമായ ‘അല്‍മ ആന്‍ഡ് ഓസ്കര്’ ഉദ്ഘാടനചിത്രവും ക്രിസ്തോഫ് സനൂസിയുടെ ‘പെര്‍ഫെക്ട് നമ്പര്‍’ സമാപന ചിത്രവുമായിരിക്കും. മേളയിൽ ലോകചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം സ്പാനിഷ് സംവിധായകന് കാര്‍ലോസ് സൗറയ്ക്ക് സമ്മാനിക്കും.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളാണ് മത്സരിക്കുന്നത്. വിനോദ് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ്, ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലര്‍, കമലകണ്ണന് സംവിധാനം ചെയ്ത മങ്കി പെഡല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഇടം നേടി. നവംബർ 20 മുതല്‍ 28 വരെയുള്ള മേളയില്‍ ഫ്രാന്‍സാണ് ഫോക്കസ് രാജ്യം.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് മലയാള ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, തരൂണ് മൂര്‍ത്തിയുടെ സൗദി വെള്ളയ്ക്ക, എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കൂടാതെ പ്രിയനന്ദനന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ‘ധബാരി ക്യുരുവി’എന്ന ചിത്രവും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച സിനിമയാണിത്. ദ കശ്മീര്‍ ഫയല്‍സ്, ആര്.ആര്.ആര്, അഖണ്ഡ, ജയ് ഭീം, മേജര്‍ തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തും.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്കൃത ഭാഷയിലുള്ള യാനം, അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങൾ ഇടം നേടിയിട്ടുണ്ട്. 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.


