‘എൻ്റെ ഉസ്താദിനൊരു വീട്’ മഹല്ലുകൾ വഴി കോടികളുടെ തട്ടിപ്പ്

‘എന്റെ ഉസ്താദിനൊരു വീട് ‘ എന്ന പേരില്‍ സൗജന്യ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ച് കോടികളുടെ അനധികൃത പണമിടപാട് നടത്തിയ കേസില്‍ നാലുപേരെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഡിവൈന്‍ ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകർ അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടന്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍ (31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്. മതത്തിൻ്റെ പേരും മറയും ഉപയോഗിച്ച് മഹല്ലുകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് ആസുത്രണം ചെയ്തത്.

കാശുപിരിച്ചതിൽ ദുരൂഹത, പൊലീസ് എത്തിയതോടെ ഓടി

ട്രസ്റ്റിന്റെപേരില്‍ മഞ്ചേരി മുട്ടിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒട്ടേറെപ്പേര്‍ പണവുമായി എത്തുന്നുണ്ടെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസ് വളഞ്ഞാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവിടെനിന്ന് 58.5 ലക്ഷം രൂപ, ആറ് മൊബൈല്‍ ഫോണുകള്‍, നോട്ടെണ്ണല്‍ യന്ത്രം, റസീറ്റ് ബുക്കുകള്‍, കരാര്‍ രേഖകള്‍ എന്നിവയും രണ്ടാംപ്രതി അബ്ദുല്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്ന് 30,70,000 രൂപയും പിടിച്ചെടുത്തു.

മദ്രസ അധ്യാപകരില്‍നിന്നടക്കം നിക്ഷേപം സ്വീകരിച്ചിരുന്നു. പരാതിയുമായി ആരും രംഗത്തുവരാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരേ ‘ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം’ (ബഡ്സ്) നിയമപ്രകാരം പോലീസ് കേസെടുത്തു. ട്രസ്റ്റിന്റെ ഓഫീസ് പോലീസ് പൂട്ടി.

പിരിച്ചത് കോടികൾ, നിർമ്മിച്ചത് ഏതാനും വീടുകൾ

സ്വന്തമായി മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിയുള്ള നിര്‍ധനരായ ആയിരം മത അധ്യാപകര്‍ക്ക് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് സൗജന്യമായി നിര്‍മിച്ചുനല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷമായിട്ടും ഏതാനും വീടുകള്‍ മാത്രമാണ് നിര്‍മിച്ചുനല്‍കിയത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കേസില്‍ മറ്റു പ്രതികളുണ്ടോയെന്ന കാര്യവും പരിശോധിക്കും.

പണം പിരിക്കാൻ കമ്മീഷൻ ഏജൻ്റുമാർ വീടുകൾ തോറും


കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷഫീഖാണ് പദ്ധതിയുടെ മുഖ്യസൂത്രധാരന്‍. ഇതിനായി ഒരോ ഉസ്താദുമാരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി അംഗങ്ങളാക്കി. ഇവര്‍ക്കായി പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു പദ്ധതി വിശദീകരിച്ചു. ആയിരംമുതല്‍ നൂറുരൂപവരെയുള്ള കൂപ്പണുകള്‍ നല്‍കി ഇവരെ പണപ്പിരിവിനായി നിയോഗിച്ചു. രാഷ്ട്രീയ-മത രംഗത്തുള്ള പ്രമുഖരെ കൂട്ടുപിടിച്ച് മഹല്ല് അടിസ്ഥാനത്തില്‍ കമ്മിറ്റികളുണ്ടാക്കിയും പണം സ്വരൂപിച്ചു. മാധ്യമങ്ങള്‍ വഴിയും പ്രചാരണം നല്‍കി. നൂറ് കോടി രൂപ പിരിച്ചെടുക്കലായിരുന്നു ലക്ഷ്യം.

എന്നാല്‍ പിരിച്ചെടുത്ത തുകകൊണ്ട് ഏതാനും വീടുകള്‍ മാത്രമാണ് ഇവര്‍ നിര്‍മിച്ചുനല്‍കിയത്. വീട് ലഭിക്കാത്ത ഉസ്താദുമാര്‍ പരാതിയുമായെത്തിയതോടെ അവരില്‍ പലര്‍ക്കും ആദ്യംനല്‍കിയ അയ്യായിരം രൂപ തിരിച്ചുനല്‍കി. അപ്പോഴേക്കും കോടികൾ പിരിച്ചെടുത്തു.

രണ്ടുലക്ഷം നിക്ഷേപിച്ചാല്‍ പത്തുലക്ഷം

സൗജന്യ ഭവനപദ്ധതി വെളിപ്പെട്ടതോടെ രണ്ടുലക്ഷം നിക്ഷേപിച്ചാല്‍ നാലുമാസംകൊണ്ട് പത്തുലക്ഷം തിരിച്ചുതരാമെന്ന വാഗ്ദാനം നൽകി. പണം വേണ്ടാത്തവര്‍ക്ക് പത്തുലക്ഷത്തിന്റെ വീട് നിര്‍മിച്ചുനല്‍കുമെന്നും വിശ്വസിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പുവഴിയാണ് ഈ പദ്ധതി പ്രചരിപ്പിച്ചത്. ഇതറിഞ്ഞ് വിവിധ ജില്ലകളില്‍നിന്നുള്ള ഒട്ടേറെ പേരാണ് മഞ്ചേരി മുട്ടിപ്പാലത്തെ ട്രസ്റ്റ് ഓഫീസിലെത്തിയത്. രണ്ടുലക്ഷം നല്‍കിയാല്‍ നാലുമാസത്തിനകം എങ്ങനെ പത്തുലക്ഷം നല്‍കാന്‍കഴിയുമെന്ന് സംശയമുന്നയിച്ചവരോട് ഷെയര്‍മാര്‍ക്കറ്റില്‍നിന്നും വിവിധ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് വഴിയും നല്‍കാന്‍ കഴിയുമെന്നാണ് പ്രതികള്‍ പറഞ്ഞത്.

ജനപ്രതിനിധികളുടെ പേരും പടവും മറയാക്കി

നേരത്തെ നിര്‍മിച്ചുനല്‍കിയ ഏതാനും വീടുകളുടെ താക്കോല്‍ദാനത്തിന് പങ്കെടുത്ത ജനപ്രതിനിധികളുടെ ഫോട്ടോവെച്ച െഫ്‌ലക്‌സ് ഓഫീസിന് മുന്‍പില്‍ തൂക്കിയാണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്. പ്രധാന പ്രതികള്‍ പിടിയിലായതിനാല്‍ വരുംദിവസങ്ങളില്‍ പണംനല്‍കിയവര്‍ പരാതിയുമായെത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികളുടെ അറസ്റ്റോടെ വന്‍ തട്ടിപ്പുപദ്ധതിയാണ് പൊളിഞ്ഞതെന്ന് മഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ റിയാസ് ചാക്കീരി പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് ഷഫീഖാണ് മുഖ്യസൂത്രധാരന്‍. ഇയാളാണ് ഉസ്താദുമാര്‍ക്കുള്ള സൗജന്യ ഭവനപദ്ധതിയെക്കുറിച്ച് വിശദീകരണ ക്ലാസുകള്‍ നയിക്കുന്നത്. മൂന്നുദിവസം മുന്‍പാണ് ഇവര്‍ ലക്ഷങ്ങളുടെ നിക്ഷേപപദ്ധതി തുടങ്ങിയത്. ഇതിനകം 39 പേരില്‍നിന്നായി ഒന്നരക്കോടിയോളം രൂപ കൈക്കലാക്കി. പോലീസിന്റെ സമയോജിത ഇടപെടലാണ് കൂടുതല്‍പേര്‍ തട്ടിപ്പിരിയാകുന്നത് തടയാനായത്. പോലീസ് റെയ്ഡ് നടക്കുമ്പോഴും പണവുമായി വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ഓഫീസിലേക്ക് വന്നുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ രഹസ്യ നീരീക്ഷണത്തിനെത്തിയപ്പോള്‍ ട്രസ്റ്റ് ഓഫീസ് ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു.

വാതിലില്‍ മുട്ടിയപ്പോള്‍ ഒരാള്‍വന്നു കതക് തുറന്നു. ഉടന്‍ ഉദ്യോഗസ്ഥന്‍ സാഹസികമായി അകത്തുകയറി വാതിലടച്ചു. ഇതിനിടയില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. കൂടുതല്‍ പോലീസെത്തിയാണ് മറ്റു നാലുപേരെ പിടികൂടിയത്. ഈ സമയം നോട്ടുകെട്ടുകള്‍ മേശപ്പുറത്ത് അടുക്കിവെച്ച് എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു പ്രതികള്‍.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...