പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനു ശേഷം വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന്‍റെ പേരില്‍ ബലാത്സംഗക്കുറ്റം ആരോപിച്ചാല്‍ അത് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പുനലൂര്‍ സ്വദേശിക്കെതിരായി ബലാത്സംഗക്കുറ്റം ചുമത്തിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധപ്പെടാലായിരിക്കെ പിന്നീട് ബലാത്സംഗക്കുറ്റം ചുമത്തിയാല്‍ അത് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പുനലൂര്‍ സ്വദേശിക്കെതിരായ കേസിലാണ് വിധി. വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്നും പിന്നീട് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറി എന്നുമായിരുന്നു പരാതി. ഇയാളുടേത് ബലാത്സംഗക്കുറ്റമായി പരിഗണിക്കപ്പെടണമെന്നും പരാതിക്കാരി ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേസില്‍ ആരോപിച്ചിട്ടുള്ള കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെയാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. വിവാഹിതയായിരുന്ന പരാതിക്കാരി വിവാഹമോചനത്തിന് ഹര്‍ജി നല്‍കി കാത്തിരിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ രണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പരാതിക്കാരി ആരോപിക്കുന്ന ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
വിവാഹവാഗ്ദാനം നല്‍കിയ ശേഷം അതില്‍നിന്ന് പിന്മാറിയതിന്‍റെ പേരില്‍ വഞ്ചനാകുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് പുനലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതി പൂര്‍ണമായും റദ്ദാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് വിധി പ്രസ്താവിച്ചത്.


