ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പ്രവേശന വിലക്ക് നീക്കിയത്.
പരാതിയിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
ഏതാനും ദിവസം മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് ഒറ്റക്കെത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കി ബോർഡ് സ്ഥാപിച്ചത്. സ്ത്രീകൾക്ക് എതിരായ വിലക്ക് അല്ല മറിച്ച് ചിത്രമെടുക്കാനും കൂടിച്ചേരലിനുള്ള വേദിയാക്കാനുമുള്ള ശ്രമമാണ് തടഞ്ഞത് എന്നാണ് വിശദീകരണം.
പുരുഷനും സ്ത്രീക്കും ആരാധിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവകാശം ഒരുപോലെ തന്നെയാണെന്നും സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അധികാരമില്ലെന്നും പരാതിയെ തുടർന്ന് നിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടില്ല. എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നുമായിരുന്നു ജുമാ മസ്ജിദ് പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാൻ്റെ വിശദീകരണം.
ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യാനും നൃത്തം ചെയ്യാനും പെൺകുട്ടികൾ ഇവിടെയെത്തുന്നത് നിർത്തലാക്കാനായിരുന്നു നടപടി എന്നാണ് ഔദ്ധ്യോകി വിശദീകരണം. ആൺകുട്ടികളെ കാണാനെത്തുന്ന പെൺകുട്ടികളുടെ മീറ്റിംഗ് പോയിന്റായി പള്ളി പരിസരം മാറിയെന്നായിരുന്നു സബിയുള്ള ഖാന്റെ പരാതി. എന്നാൽ ബോർഡ് ഒറ്റയ്ക്ക് എത്തുന്ന വനിതകളെ വിലക്കുന്നു എന്ന നിലയ്ക്കായിരുന്നു.
സാധാരണ നിലയിൽ വനിതകൾക്ക് ഇവിടെ പ്രവേശന വിലക്കില്ല. സന്ധ്യാ നമസ്ക്കാരം കഴിഞ്ഞാൽ നിയന്ത്രണം ഏർപ്പെടുത്താറാണ് പതിവ്. ജാതിമത ഭേദമില്ലാതെ തന്നെ എല്ലാവർക്കും പ്രവേശനമുള്ള മസ്ജിദാണ്. എന്നാൽ ഒറ്റയ്ക്കുള്ള സ്ത്രീകൾക്ക് നിയന്ത്രണം എന്ന ബോർഡ് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.


