ഡെന്മാര്‍ക്കിനെ വീഴ്ത്തി ഫ്രാന്‍സ് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡെന്മാര്‍്കിനെ വീഴ്ത്തിയത്. സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ഫ്രാന്‍സിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഓസ്‌ട്രേലിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമിനെ അവസാന മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകൂ.
ആത്മ വിശ്വാസത്തിൻ്റെ ചതിയിൽ സൗദി
സൗദി പോളണ്ടിനോട് മടക്കമില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. വീണുകിട്ടിയ ഒരു പെനാല്‍റ്റി പാഴാക്കി. ഒപ്പം ഒരു ഡസനോളം അവസരങ്ങളും തുലച്ചാണ് സൗദി തോറ്റു കൊടുത്തത്. കളിച്ചെങ്കിലും ക്രോഡീകരണം പാളി.
അസൂയാവഹമായ ഒത്തൊരുമയും ചിട്ടയായ കൈമാറ്റവും ചടുലനീക്കങ്ങളുമായി പോളിഷ് നിരയെ ഞെട്ടിച്ചുകൊണ്ട് തുടങ്ങിയശേഷമാണ് സൗദി പിന്നാക്കം പോയത്. പോളണ്ട് തിരിച്ചുവന്ന് അതേ നാണയത്തില്‍ തിരച്ചടി കൊടുക്കുകയായിരുന്നു. മുപ്പത്തിയൊന്‍പതാം മിനിറ്റി സെലിന്‍സ്‌കിയാണ് ആദ്യം നിറയൊഴിച്ചത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ പ്രതിരോധത്തിലെ പിഴവ് പിടിച്ചെടുത്ത് ലെവന്‍ഡോവ്‌സ്‌കി ഗോളടിച്ചു. ഒപ്പം ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് മത്സരത്തിലെ ഹീറോ.
ഇതോടെ ഗ്രൂപ്പ് സിയില്‍ നാലു പോയിന്റോടെ പോളണ്ട് മുന്നിലെത്തി. സൗദിക്ക് അര്‍ജന്റീനയെ തോല്‍പിച്ച് കിട്ടിയ മൂന്ന് പോയിന്റാണുള്ളത്
ഇന്ന് മെക്‌സിക്കോക്കെതിരേ തോറ്റാല്‍ അര്‍ജന്റീന പുറത്താകും. വിജയിച്ചാല്‍ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കാം. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാകും. ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം സമനിലയിലാകുകയും ചെയ്താല്‍ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മെസ്സിയും സംഘത്തിന്റേയും നോക്കൗട്ട് പ്രവേശം. തുല്യ പോയന്റുകള്‍ വന്നാല്‍ ഗോള്‍ വ്യത്യാസവും
നിര്‍ണായകമാകും


