ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ കണക്ക് പുറത്തു വിട്ടു. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിൽ പ്രവർത്തിച്ച 400-നും 500-നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ.ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ തവാദി ബ്രിട്ടീഷ് പത്രപ്രവർത്തകൻ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. ഇപ്പോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിലും നവീകരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് ഇവരെല്ലാം.
ലോകകപ്പിനായി 200 ബില്യൺ ഡോളർ വിലമതിക്കുന്ന സ്റ്റേഡിയങ്ങളും മെട്രോ ലൈനുകളും ടൂർണമെന്റിന് ആവശ്യമായ പുതിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് ഖത്തറിലെ കുടിയേറ്റ തൊഴിലാളികളാണ്.
ഇത് ഏകദേശ കണക്കാണെന്നും മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും മോർഗനുമായുള്ള അഭിമുഖത്തിൽ ഹസൻ തവാദി പറയുന്നുണ്ട്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ മോർഗൻ ഓൺലൈനിൽ പങ്കുവെച്ചിട്ടുമുണ്ട്.
2014 മുതല്‍ 2021 വരെയുള്ള കണക്കാണിതെന്ന് തവാദി അഭിമുഖത്തിൽ പറയുന്നുണ്ട്. ഹൃദയാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതലും മരണങ്ങൾ സംഭവിച്ചതെന്നും തവാദി പറയുന്നു
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ നേരിടേണ്ടി വന്ന പരിക്കുകളും മരണങ്ങളും സംബന്ധിച്ച വിവരങ്ങൾ പരിമിതമാണ്.
ഫിഫയും ഖത്തറും ഉത്തരം നൽകേണ്ട ധാരാളം ചോദ്യങ്ങൾ ഇനിയും ഉണ്ടെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഫെയർസ്‌ക്വയർ എന്ന സംഘടയിലെ പ്രവർത്തകരിലൊരാളായ നിക്കോളാസ് മക്ഗീഹാൻ പറഞ്ഞു. ഈ മനുഷ്യർ എവിടെ, എപ്പോൾ, എങ്ങനെ മരിച്ചു, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചോ എന്നൊക്കെ അറിയേണ്ടതുണ്ട് എന്നും നിക്കോളാസ് കൂട്ടിച്ചേർത്തു.


