ബംഗാള്‍ ഗവര്‍ണർ സി.വി ആനന്ദ ബോസിനെ സ്വീകരിക്കാൻ ബിജെപി ജില്ലാ നേതാക്കൾ എത്താതിരുന്നത് വിവാദത്തിൽ. ജില്ലാ പ്രസിഡൻ്റ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഔദ്യോഗിക പക്ഷ നേതാക്കള്‍ കാണാൻ എത്തിയില്ല. കെ സുരേന്ദ്രന് വിരുദ്ധ ചേരിയിലെ എ.എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ മാത്രമാണ് നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ എത്തിയത്. ആനന്ദ ബോസ് ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യത്തെ സന്ദർശനമാണ്.
ഭരണഘടനാ പദവിയിലുള്ള ഒരാളെ സ്വീകരിക്കേണ്ട കാര്യമില്ല എന്നാണ് വിശദീകരണം. എന്നാൽ ബിജെപി ഔദ്യോഗിക ചേരിക്കെതിരേ നിലപാട് സ്വീകരിക്കുന്ന എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും സ്വീകരണത്തിന് എത്തിയത് വാർത്തയായി. ഗവര്‍ണറായി ചുമതലയേറ്റ് കേരളത്തിലെത്തിയ ആനന്ദ ബോസിന് ഔദ്യോഗിക പക്ഷത്തിനൊപ്പമല്ലാത്ത നേതാക്കള്‍ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
കെ സുരേന്ദ്രനോട് അനുഭാവമുള്ള നേതാവാണ് ജില്ലാ പ്രസിഡൻ്റ് ഷൈജു. സുരേന്ദ്രനുമായി ബന്ധപ്പെട്ട കുഴല്‍പ്പണക്കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആനന്ദ ബോസ് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രശ്നം വാർത്തകളിൽ എത്തുന്നതിനും മുൻപ് തന്നെ നേതൃത്വത്തിന് പരാതി പോയിരുന്നു.


