ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പിറവി രേഖപ്പെടുത്തിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ വിഖ്യാത രചനയാണ്. ലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ ചരിത്ര രചന ലാരി കോളിൻസുമായി ചേർന്നാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇന്ത്യയോട് ഏറെ അടുപ്പം പുലർത്തിയ എഴുത്തുകാരനായിരുന്ന അദ്ദേഹത്തെ രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ഇന്ത്യയെപ്പറ്റി എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റിയായി ലഭിച്ച പണമത്രയും ഡൊമിനിക് ലാപിയർ ഇന്ത്യയിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുകയായിരുന്നു. ക്ഷയരോഗവും കുഷ്ഠരോഗവും ബാധിച്ച രോഗികൾക്കാണ് അദ്ദേഹം പുസ്തകങ്ങളിൽനിന്നുള്ള തന്റെ സമ്പാദ്യം ചിലവഴിച്ചിരുന്നത്.
ഭോപ്പാൽ വിഷവാതക ദുരന്തത്തെപ്പറ്റി എഴുതിയ ഫൈവ് പാസ്റ്റ് മിഡ് നൈറ്റ് ഇൻ ഭോപ്പാൽ, കൊൽക്കത്ത പശ്ചാത്തലമാക്കി എഴുതിയ സിറ്റി ഓഫ് ജോയ് എന്നിവയും അദ്ദേഹത്തിന്റെ വിഖ്യാത രചനകളാണ്. 1985- ലാണ് കൊൽക്കത്തയിലെ ഒരു റിക്ഷാ വലിക്കുന്നയാളുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിറ്റി ഓഫ് ജോയ് എഴുതുന്നത്.
ലാപിയര്‍, ലാരി കോളിന്‍സിനൊപ്പം ചേര്‍ന്ന് രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് ഏറെ സ്വീകരിക്കപ്പെട്ടു.
1931 ജൂലായ് 30ന് ഫ്രാൻസിലെ ചറ്റെലൈലോണിലാണ് ജനനം. ‘എ ഡോളർ ഫോർ എ തൗസൻഡ് കിലോമീറ്റേഴ്സ്’ ആണ് ആദ്യ പുസ്തകം. പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ ലാരി കോളിൻസുമായി ചേർന്ന രചിച്ച ആറ് പുസ്തകങ്ങളുടെ 50 മില്യണിൽപ്പരം കോപ്പികളാണ് വിറ്റഴിച്ചത്. ഇവയിൽ ഏറെ പ്രശസ്തി നേടിയ പുസ്തകമാണ് ‘ഈസ് പാരീസ് ബർണിംഗ്’.

21ാം വയസിലെ വിവാഹജീവിതത്തിനിടെ ഭാര്യയുമൊത്ത് ഇന്ത്യയിലും പാകിസ്ഥാനിലുമടക്കം അദ്ദേഹം ജോലിനോക്കിയിരുന്നു.


