അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. പ്രതിയെ പിടികൂടിയിട്ടും സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.
വിവാദം കനത്തതോടെ സ്കൂളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ അഴിയൂര്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു.
13 വയസ് മാത്രം പ്രായമുളള പെണ്‍കുട്ടിയെ സ്കൂള്‍ ബാഗില്‍ ലഹരി ഒളിപ്പിച്ച് സ്കൂള്‍ യൂണിഫോമില്‍ തന്നെ തലശേരിയിലെ സ്വകാര്യ മാളിലേക്ക് ലഹരി കൈമാറാനായി പറഞ്ഞയച്ചതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാണ് പ്രശ്നം പുറത്ത് എത്തിച്ചത്.
പൊലീസിന് എന്തായിരുന്നു താത്പര്യം
പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തിട്ടും തെളിവില്ലെന്ന പേരില്‍ വിട്ടയച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ ഉമ്മയുടെ പരാതി. മൊഴി നല്‍കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന് പരിസരത്ത് ലഹരി സംഘം ചുറ്റിക്കറങ്ങിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്.
വിവാദമായ സാഹചര്യത്തില്‍ ചോന്പാല പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴി എടുത്തേക്കും. ലഹരി ഉപയോഗത്തെത്തുടര്‍ന്നുളള അവശത തുടരുന്ന സാഹചര്യത്തില്‍ ചികില്‍സയും കൗണ്‍സലിങ്ങിനും ശേഷമാകും ഇനി നടപടി സാധ്യമാവുക. കഴിഞ്ഞ രണ്ടാം തീയതി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ലഹരിസംഘത്തെക്കുറിച്ച് കുട്ടി നല്കിയ വിവരങ്ങളൊന്നുമില്ല എന്നാണ് വർത്ത.
സംഭവത്തിൽ കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കാൻ എക്സൈസ് സംഘവും ഒരുങ്ങുകയാണ്. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും. സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കും. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎയുടെയും മൊഴി രേഖപ്പെടുത്തി. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്തു ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് നിലപാട്.


