കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ പ്രദീപ്, സുദന്‍ എന്നീ യുവാക്കളാണ് മരിച്ചത്. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ വ്യാഴാഴ്ച വൈകീട്ട് 4.30നാണ് അപകടം
ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് നിർമ്മാണ ആവശ്യത്തിന് കൊണ്ടു വന്ന ഗ്രാനൈറ്റാണ്. കണ്ടെയ്‌നറില്‍നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാളികളായി അടുക്കിവെച്ച നിലയിലായിരുന്നു. ഇത് ആദ്യത്തെ പാളി എടുത്തപ്പോൾ ഇരുവരുടെയും മേല്‍ മറിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിസ്സഹായരായി ബഹളം വെച്ച് ആളെക്കൂട്ടി.
ഗ്രാനൈറ്റ് പാളികൾക്ക് അടിയിൽ പെട്ടവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്. ഇവയുടെ അട്ടികൾ ഒന്നിച്ചാണ് മറിഞ്ഞത്. ഒന്നര മണിക്കൂറോളം നീണ്ട പ്രയ്തനത്തിനൊടുവിലാണ് ഇവ ഇരുവരുടെയും ശരീരത്തിന് മുകളില്‍നിന്ന് എടുത്തുമാറ്റാനായത്.
ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഗ്രാനൈറ്റ് ഓരോ പാളികളായി എടുത്തുമാറ്റി ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചു. നെടുങ്കണ്ടത്തെ സ്വകാര്യ നിര്‍മാണ ശാലയിലെ തൊഴിലാളാണ് മരിച്ച പ്രദീപും സുദനും.
ഗ്രാനൈറ്റ് ഇറക്കുന്നതില്‍ വൈദിഗ്ധ്യമുള്ള ആളുകളായിരുന്നില്ല ഇവര്‍. കണ്ടെയ്‌നര്‍ ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലുമായിരുന്നതും അപകടത്തിന് കാരണമായി. ചെരിഞ്ഞ ഭാഗത്തേക്ക് പാളികൾ ഒന്നിച്ച് മറിയുകയായിരുന്നു . ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.


