അൾദൈവങ്ങൾക്ക് എതിരെ സർക്കാർ നടപടി പ്രഖ്യാപിച്ചിട്ടും തട്ടിപ്പിന് കുറവില്ല. തിരുവനന്തപുരം വെള്ളായണിയിൽ മന്ത്രവാദത്തിൻ്റെ പേരിൽ ഒരു കുടംബത്തെ വൻ തട്ടിപ്പിന് ഇരയാക്കി. വെള്ളായണി സ്വദേശി വിശ്വംഭരനും മക്കള്‍ക്കും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും നഷ്ടമായി.
തെറ്റിയോട് ദേവി എന്ന ആൾമാറാട്ടം
കളിയിക്കാവിള സ്വദേശിയായ വിദ്യയാണ് ഇവിടത്തെ പ്രസിദ്ധ ആൾ ദൈവം. തട്ടിപ്പ് മനസിലായി സ്വര്‍ണവും പണവും തിരികെ ചോദിച്ചതോടെ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്നായിരുന്നു ഭീണണി.
വീട്ടിലുണ്ടായ ദുര്‍മരണങ്ങളാണ് വിശ്വംഭരനെയും മക്കളെയും ദുര്‍മന്ത്രവാദിയുടെ അരികിലെത്തിച്ചത്. അടിക്കടി അഞ്ചു മരണങ്ങള്‍ ഉണ്ടായപ്പോഴാണ് വിശ്വംഭരനും മക്കളും ‘തെറ്റിയോട് ദേവി’യെന്ന് വിളിപ്പേരുള്ള കളിയിക്കാവിളയിലെ ആള്‍ദൈവത്തെ സമീപിച്ചത്. ആള്‍ദൈവമായ വിദ്യയും നാലംഗസംഘവും കഴിഞ്ഞ വര്‍ഷം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. പകലും രാത്രിയിലും പൂജകള്‍ നടത്തി. സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ വെച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും മുറിയും അലമാരിയും തുറക്കരുതെന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു.
മുറിക്കുള്ളില്‍ അദൃശ്യയായി ദേവിയും കരിനാഗവുമുണ്ടെന്നും തുറന്നാല്‍ കരിനാഗം കടിക്കുമെന്നും വീട്ടുകാരെ ഭയപ്പെടുത്തി. ഇടയ്ക്കിടെ വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തും മടങ്ങും. ബന്ധുവിന്റെ കല്ല്യാണ ആവശ്യത്തിന് സ്വര്‍ണം ആവശ്യമായി വന്നപ്പോഴാണ് ദൈവത്തിൻ്റെ കള്ളക്കളികള്‍ പുറത്തായത്. അലമാര തുറന്ന് സ്വര്‍ണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്ന് വിദ്യ പറഞ്ഞു. ശാപം തീരുമെന്ന് പറഞ്ഞ തീയതികള്‍ നീട്ടിക്കൊണ്ടുപോയതോടെ ഒടുവില്‍ വീട്ടുകാര്‍ തന്നെ രണ്ടുംകല്‍പിച്ച് അലമാര തുറന്നു.
അലമാരിയില്‍ സ്വര്‍ണവും പണവും ഇല്ലെന്ന് കണ്ടതോടെയാണ് തങ്ങള്‍ ചതിക്കപ്പെട്ടതാണെന്ന് വീട്ടുകാര്‍ക്ക് മനസിലായത്.
നിരവധി തവണ പല പോലീസ് സ്‌റ്റേഷനുകളില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പൊലീസും ഒടുവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. നേമം പോലീസ് പരാതി പരിഗണിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


