കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി. രോഗബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു സംസ്‌കരിക്കാൻ തീരുമാനിച്ചു.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും മുതല്‍ മൂന്നു ദിവസത്തേക്ക് നിരോധിച്ച് ഉത്തരവായി. രോഗം കണ്ടെത്തിയതിന് പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള 19 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കോഴി, താറാവ് മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവ അസാധാരണമായി ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.
കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ നഗരസഭകള്‍, വെച്ചൂര്‍, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂര്‍, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ് എന്നീ പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എന്‍ 1 ഇനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശാടനപ്പക്ഷികള്‍, കടല്‍പ്പക്ഷികള്‍ എന്നിവയിലൂടെയാണ് ഇതു വ്യാപിക്കുന്നത്.
ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലര്‍ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റ് മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്.


