മൊറോക്കോ ജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. ഫ്രാന്‍സാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും. ഈ ലളിത സമവാക്യം കൊണ്ട് തീർക്കാവുന്നതല്ല ഫുട്ബോൾ പ്രേമികൾക്ക് ഇന്നത്തെ മത്സരം. രണ്ട് വ്യത്യസ്ത കേളീ ശൈലികൾ ഫൈനലിലേക്കുള്ള അന്തിമ പോരാട്ടത്തിലാണ്. കളിയുടെ രണ്ട് സൌന്ദര്യ തലങ്ങൾ ഏറ്റുമുട്ടുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ഇത് വ്യത്യസ്തമായ സൌന്ദര്യാനുഭവമാണ്. തികച്ചും വ്യത്യസ്തമായ രണ്ട് സമീപനങ്ങളാണ് ഏറ്റുമുട്ടുന്നത്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു പടയോട്ടം. വിജയമാണ് മുഖ്യം
കളി വെറും പാരമ്പര്യം പറച്ചിലല്ല
അഞ്ച് ഗോളടിച്ച കിലിയന്‍ എംബാപ്പെയും നാല് ഗോളടിച്ച ഒളിവര്‍ ജിറൂഡും ടോപ് സ്കോറര്‍ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ നില്ക്കുന്നു. മൂന്ന് അസിസ്റ്റുമായി അന്റോയിന്‍ ഗ്രീസ്മാന് ടോപ് അസിസ്റ്റ് പട്ടികയില്‍ മുന്നില്‍. ഗോളടിക്കാനും അടിപ്പിക്കാനും ഒരുപോലെ സാമര്ഥ്യമുള്ളവരുടെ കൂടാരമാണ് ഫ്രാൻസ്. ലോകകപ്പിന്റെ സെമിയില്‍ ഫ്രാന്‍സ് ഒരിക്കലും പ്രതീക്ഷിച്ച മുഖാമുഖമല്ല ഈ പോരാട്ടം എന്നു വിലയിരുത്തുന്നവരുണ്ട്. പക്ഷെ പുതിയ സമീപനവും കേളീ ശൈലിയും അജയ്യമായി ഉയന്നു വരികയാണ്. ഇതിൽ ജയം എവിടെ നിൽക്കും എന്നതാണ് ഇന്നത്തെ ആവേശം. ഫുട്ബോളിലെ സുന്ദരമായ കേളീശൈലിയാണ് ഫ്രാൻസ് പിന്തുടരുന്നത്.
കണ്ടറിയണം ഈ കളിയുടെ രഹസ്യം
ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയം, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ ടീമുകളെ വീഴ്ത്തിയ മൊറോക്കോ കയ്യാളുന്ന മാജിക് എന്താണ്. ഇത് ക്ലാസിക്കൽ ഫുട്ബോളിന് എന്ത് വെല്ലുവിളിയാണ് ഉയർത്തുക. അഞ്ച് കളിയില്‍ അഞ്ച് ഗോള്‍മാത്രമേ മൊറോക്കോ നേടിയിട്ടുള്ളൂ. ഇതിനിടെ, ഒരേയൊരു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ. ബെല്‍ജിയവും സ്പെയിനും പോര്‍ച്ചുഗലും ക്രൊയേഷ്യയും ഖത്തറില്‍ മൊറോക്കോയുടെ പോസ്റ്റില്‍ ഗോളടിച്ചിട്ടില്ല. കാനഡയ്ക്കെതിരായ മത്സരത്തിലാണ് മൊറോക്കോയ്ക്കെതിരേ ഒരു ഗോള്‍ വന്നത്. അത് സെല്‍ഫ്ഗോളായിരുന്നു. പവർ ഗെയിമാണ് അവർ കാഴ്ചക്കാർക്ക് നൽകുന്നത്. ഗ്രൌണ്ടിൽ പ്രയോഗിക്കുന്നതും.
ഫ്രാന്‍സ്
- മുന്നേറ്റനിരതാരം കിലിയന്‍ എംബാപ്പെ രണ്ടു ലോകകപ്പുകളിലായി 12 കളിയില്‍നിന്ന് ഒമ്പതുഗോള്‍ നേടിക്കഴിഞ്ഞു. ഇത്തവണ ഗോള്‍നേട്ടം അഞ്ചായി
- 1998-നു ശേഷം ലോകകപ്പിന്റെ സെമിഫൈനലില്‍ കടക്കുന്ന ആദ്യ നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാന്‍സ്. ജയിച്ചാല്‍ 2002-നുശേഷം തുടര്‍ച്ചയായി ഫൈനല്‍ കളിക്കുന്ന ടീമായിമാറും.
- ലോകകപ്പില്‍ ഫ്രാന്‍സിനായി കൂടുതല്‍ മത്സരം കളിച്ച താരം ഇപ്പോഴത്തെ നായകനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസ് (18 മത്സരം). അന്റോയിന്‍ ഗ്രീസ്മാന് 17 മത്സരവുമായി തൊട്ടുപിന്നിലുണ്ട്.
- ലോകകപ്പില്‍ ഫ്രാന്‍സിന്റെ ടോപ് സ്കോറര്‍ ജസ്റ്റ് ഫൊണ്ടെയന്. 1958 ലോകകപ്പില്‍ 13 ഗോളാണ് അടിച്ചുകൂട്ടിയത്. നാല് ഗോള്‍കൂടി നേടിയാല്‍ കിലിയന്‍ എംബാപ്പെക്ക് ഈ റെക്കോഡിനൊപ്പമെത്താം
- ലോകകപ്പില്‍ ഫ്രാന്‍സ് മൊത്തം കളിച്ചത് 71 മത്സരങ്ങള്‍. 38 ജയം. 13 സമനില, 20 തോല്‍വി
മൊറോക്കോ
- ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. സെമിയിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ ആഫ്രിക്കന്‍ പരിശീലകനാണ് മൊറോക്കോയുടെ വാലിദ് റെഗ്രാഗുയ്
- ഈ ലോകകപ്പില്‍ എതിരാളികള്‍ക്ക് മൊറോക്കോയുടെ ഗോള്‍വലയില്‍ പന്തെത്തിക്കാനായിട്ടില്ല. കാനഡയ്ക്കെതിരായ മത്സരത്തിലെ സെല്‍ഫ് ഗോളാണ് ടീം ഇതുവരെ വഴങ്ങിയത്.
- അഷ്റഫ് ഹക്കീമിയാണ് കൂടുതല്‍ മത്സരം കളിച്ച താരം. 2018 ലോകകപ്പിലും ഈ ലോകകപ്പിലുമായി എട്ട് മത്സരങ്ങള്‍. ഏഴ് മത്സരങ്ങളുള്ള ഹക്കീം സിയെച്ച് തൊട്ടുപിന്നിലുണ്ട്.
- മൂന്ന് ഗോള്‍ നേടിയ യൂസഫ് എന്‍ നെസിരിയാണ് ടോപ് സ്കോറര്‍.
- ലോകകപ്പില്‍ മൊറോക്കോ മൊത്തം കളിച്ചത് 21 മത്സരം. അഞ്ച് ജയം, ഏഴ് സമനില, ഒമ്പത് തോല്‍വി.


