കോവിഡ് ഭീതി മുൻനിർത്തി ഭാരത് ജോഡോ യാത്രയ്ക്ക് തടയിടാനുള്ള നീക്കം തള്ളി കോൺഗ്രസ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്.
ഉത്തരേന്ത്യയിൽ ഉൾപ്പെടെ വൻ ജനാവലിയാണ് ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ എത്തുന്നത്. ക്രമേണ ഇത് തരംഗമാവുകയാണ്. കോൺഗ്രസിൻ്റെ സ്വാധീനത്തെ തിരികെ കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷ ഉണർത്തിയാണ് രാഹുലിൻ്റെ മുന്നേറ്റം.
വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചത്. വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്.
ആദ്യ കത്ത് പ്രധാനമന്ത്രിക്ക് നൽകൂ എന്ന് രാഹുൽ
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് ഇതിനെ തിരിച്ചടിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. പാർലമെൻറ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്.
ഭാരത് ജോഡോ യാത്രക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന‍്‍ കോൺഗ്രസ്. ഇന്ന് പാർലമെന്റിലും വിഷയം ഉന്നയിച്ച് എംപിമാർ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്. ജനുവരി 26ന് കശ്മീരിൽ അവസാനിക്കേണ്ട യാത്ര നേരത്തെ അവസാനിപ്പിക്കാൻ സർക്കാർ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസ് സംശയിക്കുന്നത്.


