ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവായി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.
കെ.പി. യോഹന്നാന്റെ ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കേയാണ് ഭൂമി ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെട്ട മണിമലയിലെ ബ്ലോക്ക് നമ്പര്‍ 21, 19 എന്നിവയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ വരുന്ന ബ്ലോക്ക് നമ്പര്‍ 22, 23 എന്നിവയിലും ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
കോടതിയില്‍ തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമായിരുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ബി.ജെ.പി.യുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ വില കോടതിയില്‍ കെട്ടിവെച്ച ശേഷം കോടതിയുടെ തീര്‍പ്പിന് വിധേയമായി തീരുമാനമെടുക്കുക എന്ന ധാരണയിലെത്തിയത്.
കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ തട്ടി വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍നിന്ന് ബിലിവേഴ്സ് ചര്‍ച്ച് വാങ്ങിയതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ ഇടപാട് സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്
അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.


