മണർകാട് ഗവ. യു.പി.സ്കൂളിൽ എൻ.എസ്.എസ്. ക്യാമ്പിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. മണർകാട് തിരുവഞ്ചൂർ പായിപ്രപ്പടി പാറയിൽ പുള്ളോത്ത് സാമന്തിന്റെയും (സന്തോഷ്) സിന്ധുവിന്റെയും മകൻ സന്ദീപ് (16) ആണ് മരിച്ചത്.
കോട്ടയം അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ഇവർ ക്യാമ്പിനായി മണർകാട് സ്കൂളിൽ എത്തിയതായിരുന്നു. സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. ആശുപത്രിയിൽ ഇതു സംബന്ധിച്ച് തർക്കവുമുണ്ടായി.
സന്ദീപ് അപസ്മാരരോഗത്തിന് ചികിത്സയിലായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അവർ ഇക്കാര്യം കണക്കിലെടുത്തില്ല. ശനിയാഴ്ച രാവിലെ ക്യാമ്പിന്റെ ഭാഗമായി സന്ദീപ് ഉൾപ്പെടെയുള്ള കുട്ടികൾ മണർകാടുള്ള അങ്കണവാടി പെയിന്റുചെയ്യുന്നതിനായി പോയിരുന്നു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ മടങ്ങിയെത്തിയശേഷം ക്ഷീണം സന്ദീപ് കിടക്കാൻ പോയി. എന്നാൽ ഇതിന് ശേഷം അധ്യാപകർ അന്വേഷിച്ചില്ല എന്നാണ് ബന്ധുക്കളുടെ പരാതി. മറ്റ് കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങൾക്കായി പുറത്തായിരുന്നു. അഞ്ചരമണി കഴിഞ്ഞു വിളിച്ചിട്ട് ഉണരാതെവന്നതോടെയാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അധ്യാപകർ വീട്ടുകാരെ വിവരം അറിയിച്ചു.
ആറരയോടെ അച്ഛൻ സന്തോഷ് സ്കൂളിലെത്തുമ്പോൾ കുട്ടിയുടെ ശരീരം തണുത്തനിലയിലായിരുന്നു. അധ്യാപകരുടെ സഹായത്തോടെ മണർകാട് സെൻറ് മേരീസ് ആശുപത്രിയിലെത്തിച്ചു. അരമണിക്കൂർ മുമ്പേ മരണം നടന്നതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം മണർകാട് സെൻറ് മേരീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്തു.
സന്ദീപ് ഉച്ചഭക്ഷണത്തിനുശേഷം നാല് മണിയോടെ ഉറങ്ങാൻ കിടന്നതാണെന്നും ആറുമണി കഴിഞ്ഞും ഉണരാതെവന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും സ്കൂൾ പ്രഥമാധ്യാപിക പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കുട്ടി ഉറങ്ങിയിരുന്നു എന്നും അവർ വിശദമാക്കി.
മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സഹോദരി: സ്നേഹ (മണർകാട് ഇൻഫൻറ് ജീസസ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി).


