വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ നാമക്കല്‍ മോഹനൂരില്‍ പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ് ശെല്‍വി (60), അയല്‍ക്കാരി പെരിയക്ക (72) എന്നിവരാണ് മരിച്ചത്. മകളെ രക്ഷപെടുത്തിയ ശേഷമാണ് ദമ്പതികൾ ദുരന്തത്തിന് ഇരയായത്.
തില്ലൈ ഫയര്‍ വര്‍ക്സ് ഉടമയായ തില്ലൈകുമാര്‍ പുതുവത്സരാഘോഷത്തിന് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. മകള്‍ക്ക് പാല്‍ കാച്ചാന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയാണ് തീ പടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു ടൺ വരുന്ന നാടന്‍ പടക്ക ശേഖരമാണ് വീട്ടിൽ സൂക്ഷിച്ചത്.
ഗ്യാസ് കത്തിക്കുന്നതിനിടെ തീ പടരുന്നു. ഇത് കണ്ട് കുട്ടിയെ വീടിനുപുറത്താക്കി. വീണ്ടും സാധനങ്ങള്‍ പുറത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് അയൽക്കാരി പെരിയക്ക മരിച്ചത്. സ്‌ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അന്‍പതോളം വീടുകള്‍ക്ക് വിള്ളലുണ്ടായി.


