മക്കൾക്ക് ചെലവിന് കൊടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അച്ഛന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി . ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് കേസ് നടത്തുമ്പോൾ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഉത്തരവാദിത്തം കോടതിയും ഏൽക്കണം. അതുവഴി അവർക്ക് ചെലവിന് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും ജസ്റ്റിസ് എസ്. എം. സുബ്രഹ്മണ്യൻ്റെ ബെഞ്ച് ചൂണ്ടികാട്ടി.
ചെലവിനു നൽകാൻ ഇടക്കാല വിധി പുറപ്പെടുവിക്കുന്ന കോടതികൾ വിധി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതു ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുകയും വേണമെന്നും പറഞ്ഞു.
ഭാര്യയും ഭർത്താവും കേസ് തീർപ്പാകാത്തതുകൊണ്ട് മക്കൾക്ക് ചെലവിനു നൽകുന്നതിനുള്ള അപേക്ഷകളും പല കുടുംബക്കോടതികളിലും തീർപ്പാകാതെ കിടക്കുകയാണ്. ഇങ്ങനെ വരുമ്പോൾ കുട്ടികളുടെ മൗലികാവകാശമാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്. കേസിലായ മാതാപിതാക്കൾക്ക് എന്നപോലെ കുട്ടികളുടെ കാര്യത്തിൽ കോടതിക്കും ഉത്തരവാദിത്വമുണ്ട്. കേസു തീർപ്പാകാൻ വൈകുമെങ്കിൽ കുട്ടികൾക്ക് ചെലവിനു നൽകുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതികൾ മടിക്കരുത് എന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഭാര്യയ്ക്ക് ജോലിയുണ്ടെന്നതിന്റെ പേരിലോ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നതിന്റെ പേരിലോ അച്ഛന് മക്കൾക്ക് ചെലവിനുനൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല. 11 മാസം പ്രായമുള്ള മകൾക്ക് ചെലവിനു പണം നൽകാൻ ഇടക്കാല വിധിയിലൂടെ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.


