ചികിത്സപ്പിഴവ് ഉള്‍പ്പെടെ ഡോക്ടര്‍മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ (എന്‍.എം.സി.) നേരിട്ട് പരാതിപ്പെടാന്‍ എന്‍.എം.സി. നിയമം പരിഷ്കരിക്കുന്നു. മലയാളിയുടെ നിരന്തര പോരാട്ടത്തിന് ഒടുവിലാണ് ഭേദഗകി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ അവസരം ഉണ്ട്.
ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടര്‍മാരുടെ പേരിലുള്ള പരാതികളില്‍ രോഗിക്ക് നേരിട്ടോ ബന്ധുക്കള്‍ വഴിയോ ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് 2019-ലെ എന്‍.എം.സി. നിയമം ഭേദഗതിചെയ്യാൻ ഒരുങ്ങുന്നത്. കരട് മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കല്‍ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബു നടത്തിയ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ദേശീയ സംഘടനകളുടെ സമ്മർദ്ദങ്ങളും മറികടന്ന് ഭേദഗതി പരിഗണിച്ചത്.
നേരത്തെ ഉണ്ടായിരുന്ന അവകാശം പിൻവലിക്കപ്പെട്ടത്
ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാൻ അവസരമുണ്ടായിരുന്നു. സംസ്ഥാനകൗണ്‍സില്‍ തള്ളുന്ന പരാതികളില്‍ 60 ദിവസത്തിനുള്ളില്‍ ദേശീയ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാമായിരുന്നു. സംസ്ഥാനത്ത് പരാതിപരിഗണിക്കാന്‍ ആറുമാസത്തിലേറെ സമയമെടുത്താല്‍ അതും കൗണ്‍സിലില്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു.
എന്നാല്‍, 2019-ല്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ പ്രാബല്യത്തില്‍ വന്നതോടെ ഡോക്ടര്‍മാര്‍മാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാന്‍ പാടുള്ളൂവെന്ന ചട്ടം (എന്‍.എം.സി. നിയമം സെക്ഷന്‍ 30 (3)) കൊണ്ടുവന്നു.
ദേശീയതലത്തില്‍ രോഗികളുന്നയിച്ച അറുപത്തഞ്ചോളം പരാതികള്‍ രണ്ടുവര്‍ഷത്തിനിടെ എന്‍.എം.സി. തള്ളി. ഇതിനെതിരേയാണ് ഡോ. കെ.വി. ബാബു നിയമ പോരാട്ടം നടത്തിയത്.
ഭേദഗതി നിർദ്ദേശിക്കാൻ മുപ്പതുദിവസത്തിനുള്ളില്‍ sunilk.gupta35@nic.in എന്ന മെയിലിലേക്കോ മെഡിക്കല്‍ എജ്യുക്കേഷന്‍ പോളിസി സെക്ഷന്‍ അണ്ടര്‍ സെക്രട്ടറി, ആരോഗ്യമന്ത്രാലയം, നിര്‍മാണ്‍ ഭവന്‍ എന്ന വിലാസത്തിലോ അവസരമുണ്ട്.
സംസ്ഥാനകൗണ്‍സിലുകള്‍ തള്ളുന്ന അപ്പീലുകള്‍ പരിഗണിക്കാനായി വിദഗ്ധസമിതി രൂപവത്കരിക്കാനും ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സന്നദ്ധമായിട്ടുണ്ട്.


