ശബരിമല അരവണയില്‍ ഗുരുതരമായ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിതരണം തടഞ്ഞ് ഹൈക്കോടതി. നിലവിലുള്ള അരവണപ്പായസം സീല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. എലക്കായിലാണ് കീടനാശിനികളുടെ അധിക അംശങ്ങൾ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡിന് ഏലക്കയില്ലാതെ അരവണ ഉണ്ടാക്കി വിതരണം ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.
കരാറുകാരുടെ മത്സരമെന്ന് ബോർഡ്
ശബരിമല അരവണയിലെ ഏലക്കയില്‍ ഗുരുതരമായ വിഷാംശമുണ്ടെന്ന കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. കരാറുകാരുടെ കിടമത്സരമാണ് പരാതിക്കു പിന്നില്‍. പരാതിക്കാരന്റെ ഏലക്കയ്ക്കും ഗുണനിലവാരമില്ലായിരുന്നെന്നും അനന്തഗോപന്‍ പറഞ്ഞു. കോടതിയെ സമീപിച്ചത് ഒരു കാരാറുകാരനാണെന്നും വ്യക്തമാക്കി.

റിപ്പോർട്ട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ലാബിൽ
എന്നാൽ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുള്ളതായി വ്യക്തമാക്കിയത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ച ഏലക്കയില്‍ ഗുരുതരമായ അളവില്‍ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. പതിന്നാലിനം കീടനാശിനികളുടെ അനുവദനീയമായതിലുമധികം അളവില്‍ ഈ ഏലക്കയിലുണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. കുമിളനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കൂടുതലായി കണ്ടെത്തിയത്. ഇവ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്.
എഫ്.എസ്.എസ്.എ.ഐ.യുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഈ ഏലക്ക ഉപയോഗിച്ച് അരവണ ഉണ്ടാക്കുന്നുണ്ടോ എന്നും എത്ര അരവണ സ്‌റ്റോക്കുണ്ടെന്നും കോടതി നേരത്തേ ചോദിച്ചിരുന്നു. ആറു ലക്ഷത്തോളം ടിന്‍ അരവണ ശബരിമലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഇതിന് മറുപടി അറിയിച്ചു. തുടര്‍ന്ന് ഇവ ഇനി വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തീര്‍ഥാടകരുടെ താത്പര്യം സംരക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷ പ്രധാനമാണെന്നും കോടതി പറഞ്ഞു.
. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിൽ കോടതി ലാബ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.


