പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ൽ എ ആർ റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. 2023 ലെ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുമ്പോൾ അതിൽ അഭിമാനിക്കാൻ ഏറെയുണ്ട്.
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് ആണ് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ നാട്ടു നാട്ടു എന്ന തകർപ്പൻ ഗാനമാണ് ലോക ശ്രദ്ധ നേടിയത്. ബുധനാഴ്ച ലോസ് ആന്‍ജലിസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.
എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മലയാളത്തിലും ഏറെക്കാലമായി അറിയപ്പെടുന്ന ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് കീരവാണ്. 2009 ൽ സ്ലംഡോഗ് മില്യണർ എന്ന ബ്രിട്ടീഷ് ചത്രത്തിൻ്റെ സംഗീത സംവാധനത്തിനാണ് ആദ്യമായി എ ആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഡാനി ബോയിൽ ആയിരുന്നു സംവിധായകൻ.
127 അവേഴ്സ് എന്ന ചിത്രത്തിന് 2011 ൽ റഹ്മാൻ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പുരസ്കാരം ലഭിച്ചിരുന്നില്ല.
ഇത്തവണ ഒരു ഗാനമാണ് ആ ലോക സംഗീത കവാടം കടന്നത്. അത്രയും ആകർഷമായി ഒരുക്കിയിരിക്കുന്നു ആ പാട്ട്. ലോകത്തിലെ വ്യത്യസ്തരായ എല്ലാവിധ സംഗീത ആസ്വാദകരെയും കയ്യിലെടുക്കുന്നതാണ് അതിൻ്റെ ശാരീരം. 20 ട്യൂണുകൾ ചിട്ടപ്പെടുത്തിയ ശേഷം ആർആർആർ അണിയറപ്രവർത്തകർ വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടു നാട്ടുവിലേക്കെത്തിയത്. ചന്ദ്രബോസാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്.
നട്ടു നട്ടു ഊര നട്ടു….ആടാം നമുക്കാടാം വട്ടു പിടിച്ചാടാം…. പാട്ട് തർജ്ജമ
ലോക പ്രശസ്തരെ മറികടന്നെത്തിയ അംഗീകാരം
വേർ ദി ക്രോഡാഡ്‌സ് സിംഗിൽ നിന്നുള്ള ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോയിൽ നിന്നുള്ള സിയാവോ പാപ്പ, ടോപ്പ് ഗണ്ണിൽ നിന്നുള്ള ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്: മാവെറിക്ക്, ലിഫ്റ്റ് മി അപ്പ് ഫ്രം ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ എന്നിവയെ പിന്തള്ളിയാണ് ആർആർആറിലെ ഗാനം പുരസ്ക്കാരം നേടിയത്.
ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടിയ RRR, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച സംവിധായകനുള്ളത് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. RRRന് വിവിധ വിഭാഗങ്ങളിൽ ഓസ്ക്കാർ നോമിനേഷനായി സമർപ്പിച്ചിട്ടുണ്ട്.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
രണ്ടു നോമിനേഷനുകൾ
ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്. ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അന്തിമ പട്ടികയിലും ആർആർആര്‍ ഇടം നേടിയെങ്കിലും “അര്‍ജന്റിന 1985′ എന്ന ചിത്രമാണ് അവസാനം ഇതര ഭാഷാ ചിത്രങ്ങളിൽ ഇടം പിടിച്ചത്.
കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണി ആന്ധ്രപ്രദേശിലെ കൊവ്വൂരിലാണ് ജനിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലേറെ ഗാനങ്ങളൊരുക്കി. ബാഹുബലിയിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയവയാണ്. എറ്റവും പ്രിയപ്പെട്ട രാഗത്തിന്റെപേരിൽ മകൻ അറിയപ്പെടണമെന്നാഗ്രഹിച്ച അച്ഛൻ ശിവശക്തിദത്തയാണ് കൊഡൂരി മരഗതമണിയെ കീരവാണിയെന്നു വിളിച്ചത്. കീരവാണി എന്നാൽ കിളിമൊഴി എന്നാണ് മലയാള അർത്ഥം.
നീലഗിരി, ദേവരാഗം, സൂര്യമാനസം, സ്വർണച്ചാമരം തുടങ്ങിയവയാണ് ഇദ്ദേഹം പാട്ടുകൾക്ക് ഈണം നൽകിയ മലയാള ചിത്രങ്ങൾ
രാജമൌലി തിരഞ്ഞെടുത്ത പാട്ട് ഇതല്ല
അടുത്തിടെ ചിത്രം ലോസ് ഏഞ്ചൽസിലെ ഡിജിഎ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിനു ശേഷം വളരെ വലിയ പ്രേക്ഷക സ്വീകാര്യതയും കയ്യടിയുമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകൻ എസ് എസ് രാജമൗലിയ്‌ക്കും ജെആർ എൻടിആറിനും മികച്ച സ്വീകരണം ലഭിച്ചു. ശേഷം ഇവർ കാണികളുമായി സംവദിച്ചു. ചിത്രത്തിന്റെ പ്രദർശന വേളയിൽ ഇരുവരും തിയേറ്ററിൽ ഉണ്ടായിരുന്നു. പ്രേക്ഷകരുമായുളള ഇവരുടെ ചർച്ച വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകരുമായി സംസാരിച്ചതിനിടയിൽ സംവിധായകൻ തന്റെ ചിത്രത്തിലെ ഇഷ്ട ഗാനങ്ങളെ കുറിച്ചും വെളിപ്പെടുത്തി. ‘നാട്ടു നാട്ടു’ എന്ന ഗാനമല്ല തനിക്ക് പ്രിയപ്പെട്ടതെന്നും ‘കൊമുരം ഭീമുറോ’ എന്ന ഗാനമാണെന്നും അദ്ദേഹം പറഞ്ഞു.
‘ തരക് തകർത്താടിയ ഗാനമാണ് കൊമുരം ഭീമുറോ. ഞാൻ ഇത് വരെ സംവിധാനം ചെയ്തതിൽ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സിനിമകളിലെ മികച്ച രംഗമാണ് ഇതെന്നും സംവിധാന വേളയിൽ തരകിന്റെ പുരികത്തിൽ മാത്രം ക്യാമറ വെച്ചാൽ ആ പുരികം കൊണ്ടുമാത്രം മികച്ച പ്രകടനം കാഴ്ച വെക്കാൻ അവനു കഴിയും’ – രാജമൗലി പറഞ്ഞു. ആരാധകരുമായി സംവദിച്ചതിന് ശേഷം ഇരുവരും ഒന്നിച്ചുണ്ടായിരുന്ന അഭിമുഖത്തിലാണ് ഇക്കാര്യം രാജമൗലി വെളിപ്പെടുത്തിയത്.
യുക്രൈൻ പ്രസിഡൻ്റിൻ്റെ വസതി
യുദ്ധത്തിനുമുമ്പുള്ള യുക്രൈനില്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഔദ്യോഗികവസതിയായ മരീന്‍സ്‌കി കൊട്ടാരത്തിനുമുമ്പിലാണ് ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ‘നാട്ടു നാട്ടു’ പാടിയാടിയത്. നൃത്തരംഗത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കെട്ടിടമാണ് മരീന്‍സ്‌കി കൊട്ടാരം. 2021 ഓഗസ്റ്റിലായിരുന്നു ഗാനചിത്രീകരണം.
ഹാസ്യനടനില്‍നിന്ന് യുക്രൈന്റെ യുദ്ധകാല പ്രസിഡന്റായി മാറിയ വൊളോദിമിര്‍ സെലെന്‍സ്‌കി 80-ാം ഗോള്‍ഡന്‍ ഗ്ലോബ് സദസ്സിനെ അഭിസംബോധന ചെയ്തു. യുക്രൈനില്‍നിന്നുള്ള സെലെന്‍സ്‌കിയുടെ പ്രസംഗം വേദിയില്‍ കാണിച്ചു. യുദ്ധം മൂന്നുഭാഗങ്ങളുള്ള പരമ്പരയല്ലെന്നും മൂന്നാം ലോകമഹായുദ്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതര പുരസ്കാരങ്ങൾ
ഫാബിൾസ്‌മാൻസ് എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് മികച്ച സംവിധായകനുള്ള ഗോള്ഡന്ഗ്ലോബ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള (ഡ്രാമ) അവാർഡും ചിത്രം നേടി. നടി (ഡ്രാമ)–- കെയ്‌റ്റ് ബ്ലാചെറ്റ്, നടൻ (ഡ്രാമ)–- ഓസ്‌റ്റിൻ ബട്‌ലർ, നടി (സംഗീതം/ കോമഡി)–- മിഷേൽ യോ, നടൻ (സംഗീതം/ കോമഡി)–- കൊളിൻ ഫാരൽ, ഇംഗ്ലീഷ് ഇതര ചിത്രം–- അർജന്റീന 1985, തിരക്കഥ–- മാര്‍ട്ടിന്‍.


