ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ. പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് പങ്കെടുക്കുക. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്കിയ മറുപടിയിലാണ് സി.പി.ഐ. സന്നദ്ധത അറിയിച്ചത്.
റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കായി പോരാടണം. അതിന് മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
മെച്ചപ്പെട്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം പ്രചോദനം നല്കുന്നു. മഹാത്മാ ഗാന്ധി, ഡോ. ഭീംറാവു അംബേദ്കര്‍, ഭഗത് സിങ് എന്നവര്‍ സ്വപ്നം കണ്ട ഇന്ത്യയെ തിരിച്ചുപിടിക്കണം,’ ക്ഷണം സ്വീകരിച്ച് കൊണ്ട് ഖാർഗോയ്ക്ക് അയച്ച കത്തില്‍ രാജ പറഞ്ഞു.
സി.പി.ഐ.ക്കു പുറകേ സി.പി.എം., ഡി.എം.കെ., ജെ.ഡി.യു. തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത. സി.പി.ഐ. മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ജനുവരി 30-ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. ഇതിലേക്ക് നിലവില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി, ഭാരത് രാഷ്ട്രീയ സമിതി എന്നീ പാര്‍ട്ടികളുടെയെല്ലാം സാന്നിധ്യം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. എന്നാൽ സുരക്ഷാ നിയന്ത്രണങ്ങൾ മുൻ നിർത്തി കേന്ദ്രം യാത്രയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


