Friday, February 20, 2026

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെൻ്ററി വിവാദത്തിൽ, നിലപാടിൽ ഉറച്ച് ബി ബി സി

ഗുജറാത്ത് കലാപത്തില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബ്രിട്ടീഷ് സര്‍ക്കാർ രേഖയടങ്ങുന്ന ഡോക്യുമെൻ്ററി സംബന്ധിച്ച് നിലപാടിൽ ഉറച്ച് ബി ബി സി. ബ്രിട്ടീഷ് സർക്കാർ നയതന്ത്ര വിശദീകരണം നൽകി എങ്കിലും ബി ബി സി വഴങ്ങിയില്ല. വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളിൽ മറുപടി പറയാന്‍ അവസരം നല്‍കിയിട്ടും ഇന്ത്യ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായില്ലെന്നും ബിബിസി നിലപാട് എടുത്തു.

പ്രതിജ്ഞാ ബദ്ധതയുടെ ഭാഗമെന്ന് മാധ്യമ സ്ഥാപനം

ഡോക്യുമെന്ററിക്കായി ഗുജറാത്ത് കലാപം നേരില്‍കണ്ട സാക്ഷികളെയും വിദഗ്ധരെയും സമീപിച്ചിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. മാധ്യമ പ്രവർത്തനത്തിൻ്റെ സത്യസന്ധ നിലപാടിൻ്റെ ഭാഗമാണെന്നും ബിബിസി വിശദീകരിച്ചു.

ഡോക്യുമെന്ററിക്കെതിരേ വിദേശകാര്യ മന്ത്രാലയം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രമാധ്യമ സ്ഥാപനം എന്ന നിലയ്ക്ക് ബി ബി സി നിലപാട് കടുപ്പിച്ചത്.

കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ച പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെൻ്ററി. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചിരുന്നു. ഇതിനെ ഖണ്ഡിച്ചാണ് വിശദീകരണം.

2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടിക്ക് തീവെച്ചു കൊണ്ടാണ് ഇന്ത്യൻ മനസാക്ഷിയെ നടുക്കിയ കലാപം തുടങ്ങിയത്. ഗുജറാത്തില്‍ പടര്‍ന്ന കലാപത്തില്‍ ആയിരത്തിലേറെപ്പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യ കണ്ടെ ഏറ്റവും നീചമായ വർഗ്ഗീയ കൊലകളാണ് തുടർന്ന് അറങ്ങേറിയത്.

ഇതേപ്പറ്റി അന്വേഷിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് ബി.ബി.സി. ഡോക്യുമെന്ററിയില്‍ പുറത്തുവിട്ടത്. ഇത് പരസ്യപ്പെടുത്തിയിരുന്നില്ല. വംശഹത്യയുടെ സ്വഭാവമുള്ള ആസൂത്രിതമായ ആക്രമണമാണ് ഗുജറാത്തില്‍ നടന്നതെന്ന് റിപ്പോര്‍ട്ട് തെളിവുകൾ നിരത്തി വിശദീകരിക്കുന്നു. പോലീസിനെ നിര്‍വീര്യമാക്കാനും അതുവഴി കലാപകാരികളെ അഴിച്ചുവിടാനും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ സജീവപങ്കുവഹിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആ സമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ, കലാപകാലത്ത് മോഡിയെ അഭിമുഖംചെയ്ത ബി.ബി.സി. ലേഖിക ജില്‍ മഗിവറിങ് തുടങ്ങിയവരുടെ അഭിമുഖം ഡോക്യുമെൻ്ററിയിലുണ്ട്.

കലാപത്തില്‍ മോഡിയുടെ പങ്ക് വ്യക്തമാക്കിയുള്ള കേസ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സുപ്രീംകോടതി തള്ളിയിരുന്നു. മോദിയുടെ നിരപരാധിത്വം വെളിവാക്കുന്ന റിപ്പോർട്ടാണ് അന്വേഷണസംഘം നൽകിയിരുന്നത്. ഇത് സുപ്രീം കോടതി അംഗീകരിക്കയായിരുന്നു. മോഡിയെ കുടുക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ച് പൗരാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും വിവിധ കേസുകളിൽ അകപ്പെടുത്തുകയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു.

ഡോക്യുമെന്ററിയുടെ ലിങ്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതേസമയം, ഇന്ത്യയില്‍ യൂട്യൂബ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ഡോക്യുമെന്ററി വിലക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലാണ്. മോദിയെക്കുറിച്ചുള്ള ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേഷണം ചെയ്തുതുടങ്ങിയത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം ജനുവരി 24-നാണ് സംപ്രേഷണം ചെയ്യുക.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...