ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച ട്വീറ്റിന് പിന്നാലെ കടുത്ത വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന അനില്‍ ആന്റണി കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. ഇതുവരെ ഇല്ലാത്ത വിധം പാര്‍ട്ടി നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് പടിയിറക്കം.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻ്റണി രാജിവച്ചത്. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെൻ്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനായ അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു.
നേർക്കു വന്ന ചോദ്യങ്ങളിൽ നിശ്ശബ്ദത
മീഡിയ വിഭാഗം തലവൻ എന്ന നിലയ്ക്ക് കോൺഗ്രസിന് വേണ്ടി എന്തു ചെയ്തു എന്നായിരുന്നു ആദ്യത്തെ ട്വീറ്റോടെ അനിൽ നേരിട്ടത്. സ്വന്തം പ്രെഫൈലിൽ ജോഡോ യാത്രയുടെ ഒരു ചിത്രം പോലും ഇല്ലാത്തത് ഉൾപ്പെടെ ചോദ്യം ചെയ്യപ്പെട്ടു.
ബി ബി സി ഡോക്യുമെൻ്ററി മാത്രമല്ല സമാനമായ ഒത്തിരി പ്രശ്നങ്ങൾ രാഷ്ട്രീയ ചുറ്റുപാടുകളിൽ ഉണ്ടായി. ഇവയിൽ ഒന്നുമില്ലാത്ത പ്രതികരണമാണ് ഗുജറാത്ത് കലാപത്തിലെ പങ്കാളിത്തങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെൻ്റ്റി സംബന്ധിച്ച് ഉണ്ടായത്.
ലോകത്തിലെ പബ്ലീക് റിലേഷൻ, മീഡിയ ഭീമൻമാരാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും നേതാക്കൾക്ക് വേണ്ടിയും ജനസമ്പർക്കം നടത്തുന്നത്. ഇവയെല്ലാം രാജ്യത്തിൻ്റെ പരമാധികാരത്തെ ബാധിക്കുന്ന തരത്തിൽ സ്വാധീനം ചെലുത്തുന്നു. ഇതൊന്നും ഇതുവരെ കാണാഞ്ഞത് എന്ത് എന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ അനിൽ ആൻ്റണിക്ക് എതിരെ ഉയർന്നിരുന്നു.
രാജി നൽകിയിട്ടും തീരാത്ത കലി
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു.
പദവികള്‍ വഹിച്ചിരുന്ന കാലത്ത് പിന്തുണ നല്‍കിയ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ഉള്‍പ്പെടെ രാജിക്കത്തില്‍ അനില്‍ പ്രത്യേകം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ശശി തരൂര്‍ എംപിയുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് നന്ദി പ്രകടനം. പ്രൊഫഷണല്‍ കരിയറുമായി മുന്നോട്ടുപോകുമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കി.


