മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടതായി വന്നു. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ജനക്കൂട്ടത്തിനിടയിൽ സുരക്ഷയില്ലാതെ പ്രശ്നമുണ്ടായത്. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പിഴവ് ആവർത്തിക്കില്ലെന്ന് പ്രതീക്ഷ – രാഹുൽ

തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതിന് എതിരായി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബെനിഹാലില്‍ വെച്ച് തുരങ്കം കടക്കുന്നതിനിടെ വലിയ ആള്‍ക്കൂട്ടം ഇരച്ചെത്തിയതിനെത്തുടര്‍ന്നാണ് യാത്ര താത്കാലികമായി നിര്‍ത്തിയത്.
‘ബെനിഹാല്‍ തുരങ്കം പിന്നിട്ടതിന് പിന്നാലെ പോലീസ് സ്ഥലം വിട്ടു. ഇതിന് ആരാണ് നിര്‍ദ്ദേശം നല്‍കിയത്? ഉത്തരവാദിത്തപ്പെട്ടവര്‍ സുരക്ഷാവീഴ്ചയ്ക്ക് മറുപടി പറഞ്ഞേപറ്റൂ. ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം’- സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. 15 മിനിറ്റോളം ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. സുരക്ഷയില്ലാതെ രാഹുല്‍ ഗാന്ധിക്കും സ്ഥിരം യാത്രികള്‍ക്കും യാത്ര തുടരാന്‍ സാധിക്കില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.


