മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി ആവര്‍ത്തിച്ച് അദ്ദേഹത്തിൻ്റെ സഹോദരന് അലക്സ് വി. ചാണ്ടി വീണ്ടും. തക്കതായ ചികിത്സ നൽകുന്നില്ല. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വഷളായി വരികയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സഹോദരനും മറ്റുചില ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്ത് പുറത്തുവന്നതോടെ വാർത്തയായിരുന്നു. എന്നാൽ തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന പരാതി സാമൂഹിക മാധ്യമങ്ങളിലൂടെ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഇതും മാധ്യമങ്ങളിൽ വാർത്തയായി.
ഇപ്പോൾ പരാതി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കയാണ് സഹോദരൻ.
‘അസുഖമില്ല, തുടര്‍ ചികിത്സയ്ക്ക് ഇനിയെന്തിനാണ് പോകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ആയുര്‍വേദം മരുന്നുകള്‍ നല്‍കുന്നുണ്ട്. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും നല്കി ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. ക്യാന്‍സറിന്റെ ആരംഭമാണ്, ചെറിയ വലിപ്പത്തിലേ ഉള്ളൂ, കരിയിച്ചു കളയാമെന്ന് ആശുപത്രിയില്‍ നിന്ന് ആദ്യം നിര്‍ദേശിച്ചിരുന്നു.
മകള്‍ അച്ചു ചികിത്സ നല്കാനൊക്കെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകന് അമ്മയെ വിളിച്ച ശേഷം ചികിത്സ നല്കേണ്ടെന്നുവെച്ചു. ചികിത്സയ്ക്കായി ആശുപത്രിയിലൊക്കെ പോകുന്നുണ്ടെങ്കിലും ചികിത്സ നല്‍കുന്നില്ല’, അലക്സ് വി. ചാണ്ടി പറഞ്ഞു.

പരാതി ഭാര്യയ്ക്കും മൂത്ത മകൾക്കും ഇളയ മകനും എതിരെ
മുഖ്യമന്ത്രിക്ക് താന്‍ അയച്ച കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആളെ അയച്ചിരുന്നു. പെങ്ങളേയും വിളിച്ചു പറഞ്ഞു. എന്നാല്‍ അവരെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടല്ല കത്ത് നല്‍കിയത്. ചികിത്സ നടത്താനാണ്. ഭാര്യയും ഇളയ മകനും മൂത്ത മകളുമാണ് ചികിത്സയ്ക്ക് അനുവദിക്കാത്തതെന്നും മറ്റൊരു മകള്‍ അച്ചുവാണ് ചികിത്സ നല്കാന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും അലക്സ് വി. ചാണ്ടി പരാതിപ്പെട്ടു.
ആര് പറഞ്ഞാലും കേള്‍ക്കുന്നവരല്ല ഇവരെന്നും ജനപ്രതിനിധികളെ ഉള്‍പ്പടെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന്, അക്കാര്യം വെളിപ്പെടുത്തരുതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ സഹോദരന് അലക്സ് വി. ചാണ്ടി പറഞ്ഞു.


