മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകുന്നില്ലെന്ന പരാതി ശക്തമായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനി ന്യൂമോണിയയായി മാറിയതായാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നൽകുന്നില്ലെന്നും പ്രാർത്ഥനയുടെ വഴിയാണ് കുടുംബം തേടുന്നതെന്നുമുള്ള പരാതി സ്വന്തം ജേഷ്ഠൻ തന്നെയാണ് ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും അടിയന്തിരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച ചികിത്സ നൽകണമെന്നും സഹോദരൻ അലക്സ് ചാണ്ടിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും മകൾ അച്ചു ഉമ്മൻ ഈ നിലപാടിന് അനുകൂലമാകുകയും ചെയ്തപ്പോഴാണ് ചികിത്സാ വിവാദം വഴിത്തിരിവിലെത്തിയത്.
ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.
എന്തായിരുന്നു ആരോപണങ്ങൾ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമെന്നാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ പ്രതികരണം. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും സഹോദരൻ ആരോപിച്ചു. രോഗം കണ്ടുപിടിച്ചിട്ട് മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും സഹോദരൻ പറയുന്നു.
പ്രാർത്ഥനാ സംഘങ്ങൾ
മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും
ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത് എന്നും ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ലെന്നും സഹോദരൻ ആരോപിച്ചിരുന്നു. ചികിത്സ നിഷേധിക്കുന്നതിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും പറഞ്ഞിരുന്നു.
ചികിത്സയല്ല പരിചരണം
ഉമ്മൻ ചാണ്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടോ ചോദ്യം എവിടെ നിന്നാണ് ഉയർന്നത്. ചികിത്‌സാ വിവാദത്തിൽ തങ്ങൾ ഇരയായി മാറ്റപ്പെട്ട വികാരം കുടുംബം പങ്കു വയ്ക്കുമ്പോൾ തീർത്തും സ്വകാര്യമായ ചികിത്സാ പ്രശ്നങ്ങൾക്ക് വിവാദത്തിന്റെ നിറം വന്നത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് തലവേദനയാവുന്നു.
ഉമ്മൻ ചാണ്ടിയ്ക്ക് ജർമ്മനിയിൽ ചികിത്സ നൽകിയിട്ടുണ്ട്. തൊണ്ടയ്ക്ക് ഉള്ള ലേസർ ചികിത്സയാണ് നടത്തിയത്. ബംഗളൂരിലും അദ്ദേഹത്തിനു ചികിത്‌സ നൽകിയിട്ടുണ്ട്. അടുത്ത് ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം എന്നാണ് മകനായ ചാണ്ടി ഉമ്മൻ തന്നെ വ്യക്തമാക്കുന്നത്.
എന്നാൽ ഉമ്മൻ ചാണ്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന വാദത്തിലാണ് സഹോദരൻ ഉൾപ്പെടെയുള്ളവർ. ഉമ്മൻ ചാണ്ടിയുടെ ചികിത്‌സാ രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് ഇവർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. ഇതോടെയാണ് ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ആളിക്കത്തിയത്. മുഖ്യമന്ത്രിയ്ക്കും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാര്യങ്ങൾ എല്ലാം അറിയാമല്ലോ എന്നും കുടുംബം വിരൽ ചൂണ്ടുന്നു. എന്നിട്ടും വിവാദം കത്തുകയാണ്.


