2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വിവരിക്കുന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത ബി.ബി.സിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ആരാഞ്ഞു. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ബ്രിട്ടീഷ് ചാനലായ ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണാജനകവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.
ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും ആഗോള ഉയര്ച്ചയ്ക്കെതിരേ നടന്ന ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ഡോക്യുമെന്ററിയെന്നും ഹര്ജിക്കാരന് വാദിച്ചിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ മോദിയുടെ പ്രതിച്ഛായ മാത്രമല്ല ഇന്ത്യയുടെ സാമൂഹ്യഘടന തകര്‍ക്കാനുള്ള ഹിന്ദുത്വ വിരുദ്ധ പ്രചാരണവും ബിബിസിയുടെ ഡോക്യുമെന്ററിക്ക് പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണാജനകവുമാണെന്നും കോടതി എടുത്തു പറഞ്ഞു.


