ഭാര്യ നല്കിയ വിഷം കലര്‍ത്തിയ മദ്യംകഴിച്ച് ഭര്‍ത്താവും കൂടെ കഴിച്ച സുഹൃത്തും മരിച്ചു. കേസിൽ ചെന്നൈ മധുരാന്തം സ്വദേശി കവിതയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് നടരാജപുരം സുകുമാറും (27) ഒരുമിച്ച് കഴിച്ച ബിഹാര്‍ സ്വദേശിയായ ഹരിലാലുമാണ് (43) മരിച്ചത്.
ഇറച്ചി കോഴി കടയിൽ ജോലിചെയ്യുന്ന സുകുമാറും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ കവിതയും തമ്മില്‍ കുറച്ചുകാലമായി വഴക്ക് പതിവായിരുന്നു. കവിതയും സഹപ്രവര്‍ത്തകനും തമ്മിലുണ്ടായതായി പറയുന്ന ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. തർക്കം മൂത്ത് മൂന്നുമാസംമുമ്പ് ഇരുവരും പിരിഞ്ഞു താമസിച്ചിരുന്നു. എങ്കിലും ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീർത്ത് ഇരുവരെയും ഒരുമിപ്പിച്ചു.
പക്ഷെ ബന്ധം വീണ്ടും തുടരുന്നതായി ഇരുവർക്കും ഇടയിൽ വഴക്ക് നില നിന്നു. വഴക്കും പ്രശ്നങ്ങളും നിത്യം തുർന്നു. ഇതോടെ സുകുമാറിനെ ഇല്ലാതാക്കാൻ കവിത തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുകുമാറിൻ്റെ സഹോദരന് മണിയെ സമീപിച്ചാണ് കവിത മദ്യം വാങ്ങിപ്പിച്ചത്. ജേഷ്ഠൻ സുകുമാര്‍ ആവശ്യപ്പെട്ടത് പ്രകാരം എന്നാണ് മണിയോട് പറഞ്ഞത്. 400 രൂപ വലിവരുന്ന രണ്ടുകുപ്പി മദ്യം വാങ്ങിയതിനുശേഷം അതില്‍ ഒന്ന് മണിക്കു തന്നെ സമ്മാനിച്ചു.
അടുത്ത കുപ്പിയിലെ മദ്യത്തില്‍ സിറിഞ്ചും സൂചിയുമുപയോഗിച്ച് വിഷംകുത്തിവെച്ചു. സുഹൃത്ത് നല്‍കിയതാണെന്ന് അറിയിച്ച് കുപ്പി സുകുമാറിന് നല്‍കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സുകുമാർ ജോലി കഴിഞ്ഞ ശേഷം വീട്ടിൽ പോയി ഭാര്യ സമ്മാനിച്ച മദ്യവുമായി കടയിൽ തിരിച്ചെത്തി. ഹരിലാലിനെയും ഒപ്പം കൂട്ടി. കഴിച്ച് അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ഇരുവർക്കും വയറ് വേദനയും അവശതയും അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചതോടെ ബോധം നഷ്ടപ്പെട്ടു.
വിഷാംശം അകത്തു ചെന്നതായി മനസിലാക്കി ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ഭാര്യ സമ്മാനിച്ച മദ്യം കഴിച്ചതായി സുകുമാർ അസ്വസ്ഥതയ്ക്ക് ഇടയിൽ പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെ കവിത കുറ്റ സമ്മതം നടത്തി.
അയൽക്കാരിൽ നിന്നാണ് സിറിഞ്ചും ചെടികൾക്ക് അടിക്കുന്ന കീടനാശിനിയും വാങ്ങിച്ചത് എന്നും പൊലീസ് കണ്ടെത്തി. കവിതയുമായി സൌഹൃതത്തിലുള്ള സഹപ്രവർത്തകന് കേസിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.



