കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം മുന്നറിയിപ്പ് പോലുമില്ലാതെ അടച്ചു പൂട്ടിയത് ആർക്കു വേണ്ടി എന്ന ചോദ്യം മറുപടിയില്ലാതെ തുടരുന്നു. കെട്ടിടത്തിൻ്റെ സുരക്ഷ പറഞ്ഞാണ് ഒരു സുപ്രഭാതത്തിൽ ആരെയും അറിയിക്കാതെ അടച്ചു പൂട്ടൽ ഉണ്ടായത്. ഇത്രയും കാലം ഒരേ കെട്ടിടത്തിൽ പ്രവർത്തിച്ചിട്ട് ഒറ്റ ദിവസം കുലുക്കം അനുഭവപ്പെടുകയും അടച്ചു പൂട്ടുകയും ചെയ്തത് എന്തെന്നാണ് നാട്ടുകാരുടെ ചോദ്യം.
സുരക്ഷയും കരുതലും ആവശ്യമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ യാതൊരു ബദൽ സംവിധാനവുമില്ലാതെ ജനസേവന കേന്ദ്രം അടച്ചു പൂട്ടിയതാണ് പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുന്നത്. നാഗമ്പടത്തെ ഈ ഓഫീസിനെയാണ് ഇടുക്കി പത്തനം തിട്ട ജില്ലകളിൽ നിന്നുള്ളവരും ആശ്രയിക്കുന്നത്.
ആലപ്പുഴയിലോ തൃപ്പൂണിത്തുറയിലോ ഉള്ള ഓഫീസിനെ ആശ്രയിക്കുക. കോട്ടയത്തെ കേന്ദ്രം അടച്ചു പൂട്ടുന്നു എന്നായിരുന്നു റീജ്യണൽ ഓഫീസറുടെ അറിയിപ്പ്. കെട്ടിടം കുലുങ്ങുന്നത് നേരത്തെയും അനുഭവപ്പെട്ടിരുന്നു. ജീവനക്കാരും ഇടപാടുകാരും ഭീതിയിലായ സംഭവം ഉണ്ടായിരുന്നു എന്നു പറയുന്നു. എങ്കിൽ ഇതുവരെ എന്തുകൊണ്ട് ബദൽ നടപടികൾ സ്വീകരിച്ചില്ല. ഒരു സ്വകാര്യ സ്ഥാപനം പോലും ഇത്തരത്തിൽ ജനങ്ങളെ പെരുവഴിയിലാക്കി ഒറ്റ ദിവസം കൊണ്ട് പൂട്ടി കെട്ടുന്നത് കാണാറില്ല. ഇവിടെ ഉപഭോക്താക്കളെ തികച്ചും അവഗണിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്.
സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ അടിയന്തിരമായി ബദർ മാർഗ്ഗം കണ്ടെത്തി വേണമായിരുന്നല്ലോ മാറ്റം എന്നും നാട്ടുകാർ ചോദിക്കുന്നു. മൂന്നു ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ നിന്നുള്ളവർക്കുള്ള ആശ്രയമാണ്. ദിവസം 550 അപേക്ഷകർ വരെ എത്തുന്ന കേന്ദ്രമാണ്. ടാറ്റാ കൺസൾട്ടൻസിക്കാണ് നിർവ്വഹണ ചുമതല
പാലായിലേക്ക് മാറ്റണമെന്ന് മാണി സി കാപ്പൻ
ഇപ്പോൾ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിൽ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ നിർദേശിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലുള്ളവർ തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആളുകൾക്കു ദുരിതമാണ്. അവിടെ തിരക്കു വർദ്ധിക്കുമ്പോൾ സമയം ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
ഉടൻ പുനരാരംഭിക്കണം – തോമസ് ചാഴികാടൻ
കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണമെന്ന് തോമസ് ചാഴികാടൻ എംപി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ കേന്ദ്രം നഗരത്തില്‍ തന്നെയുള്ള മറ്റൊരു കെട്ടിടത്തില്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും തോമസ് ചാഴികാടന് ആവശ്യപ്പെട്ടു.


