കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ് പ്രകടിപ്പിക്കയും ചെയ്തു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായമാണ് പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ മുന്നോട്ട് വെച്ചത്.
ഇതിനിടെ, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂർ പത്തനംതിട്ടയിൽ ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. മത്സര സാധ്യത അദ്ദേഹം തള്ളിയില്ല.
‘നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേറെ ആൾക്കാർക്ക് വിട്ടുകൊടുക്കട്ടെ എന്നാണ്. നേതൃത്വത്തിന്റെ കൈയിലാണ്. അവർ തീരുമാനിക്കട്ടെ’ തരൂർ പറഞ്ഞു. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ അതിനെ സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.
ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാട് അവതരിപ്പിക്കയാണ് പ്രിയങ്കാ ഗാന്ധിയും ചെയ്തത് എന്നത് ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്.
റായ്പുരിൽ വെച്ച് ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന പാർട്ടി പ്ലീനറി യോഗത്തിൽ വെച്ചാണ് കോൺഗ്രസ് പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷന് പുറമെ 23 അംഗങ്ങൾ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയേയാണ് തിരഞ്ഞെടുക്കുക. നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെട്ട 11 പേരുമടങ്ങുന്നതാണ് പ്രവർത്തക സമിതി. കഴിഞ്ഞ 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.


