ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല്‍ നയത്തിനെതിരെ ബി ജെ പി ഇതര സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പ്. കേരളവും, തമിഴ്നാടും, ഉത്തര്‍പ്രദേശും, ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി ട്രിബ്യൂണല്‍ രൂപീകരണം സംബന്ധിച്ച് തീരുമാനം ആകാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. മധ്യ പ്രദേശും എതിർപ്പ് അറിയിച്ചു. കേന്ദ്രീകരണ ശ്രമങ്ങൾ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന ഈ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും നിലപാടെടുത്തു.
തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനും ജിഎസ്ടി ട്രിബ്യൂണല്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്തു. ഉത്തര്‍പ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന ഉള്‍പ്പടെ മറ്റ് ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ട്രിബ്യുണല്‍ രൂപീകരണം സംബന്ധിച്ച കേന്ദ്ര ശുപാര്‍ശയോട് വിയോജിപ്പ് അറിയിച്ചു.
നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടായിരിക്കണമെന്നും കേരള ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ജിഎസ്ടി നികുതി പങ്കിടല്‍ അനുപാതത്തില്‍ മാറ്റം വരുത്തണമെന്ന് കേരളം കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിലവില്‍ 50 :50 അനുപാതത്തില്‍ ആണ് നികുതി പങ്കിടുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം കൊണ്ട് പോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധം ആക്കുന്നതിനുള്ള ചട്ടം ഉടന്‍ കൊണ്ടുവരണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇക്കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചട്ടം രൂപീകരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ജി എസ് ടി കുടിശ്ശിക ലഭ്യമാക്കാം എന്ന് ഉറപ്പു ലഭിച്ചതായും മന്ത്രി ബാലഗോപാൽ അറിയിച്ചു. 16 962 കോടി രൂപ ഈ ഇനത്തിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.


