സംസ്ഥാന സര്‍ക്കാര്‍ ആധുനിക കൃഷിരീതി പഠിക്കാനായി ഇസ്രയേലിൽ എത്തിച്ച് അവിടെ നിന്നും വെട്ടിച്ച് മുങ്ങിയ മലയാളി കര്ഷകന് വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു കുര്യനാണ് താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വീട്ടുകാര്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചത്.
സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ല. ഇയാൾ നേരത്തെ തന്നെ ആസൂത്രണം ചെയ്ത് സന്ദർശക സംഘത്തെ പറ്റിച്ചതാണ് എന്നാണ് വിവരം.
പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഇദ്ദേഹത്തിന്റെ കൈയിലുണ്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്നവര്‍ വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇസ്രയേല്‍ പോലീസും ബിജുവിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എല്‍.ഐ.സി. ഏജന്റ് കൂടിയായ ബിജുവിന് ഇസ്രയേലില്‍ ചില സുഹൃത്തുക്കളുള്ളതായി വിവരങ്ങളുണ്ട്.
കേരളത്തിലും കേസ് വരും
കര്‍ഷകനെ കാണാതായ സംഭവത്തില്‍ ഇസ്രയേലില്‍ മിസിങ് കേസ് നല്‍കിയിട്ടുണ്ടെന്നും എംബസിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൃഷിമന്ത്രി പി.പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലും പരാതി നല്‍കേണ്ടിവരുമെന്നാണ് വിദഗ്ധരുമായി സംസാരിച്ചപ്പോള്‍ മനസിലായത്. അതിനുവേണ്ടകാര്യങ്ങള്‍ നാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.


