ലെഫ്.ഗവർണർ വഴി വോട്ട് തിരുകി കയറ്റാനുള്ള ശ്രമം കോടതി തടഞ്ഞു, ഡൽഹിക്ക് വനിതാ മേയർ

എഎപിയുടെ ഷെല്ലി ഒബ്രോയിയെ പുതിയ ഡല്‍ഹി മേയറായി തിരഞ്ഞെടുത്തു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഡല്‍ഹിയുടെ ആദ്യ വനിതാ മേയറായി ഷെല്ലി ഒബ്രോയ് തിരഞ്ഞെടുക്കപ്പെട്ടത്.

ഷെല്ലി ഒബ്‌റോയ്ക്ക് 150 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തക്ക് 116 വോട്ടുകളാണ് ലഭിച്ചത്.

മേയറായി തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയ്‌യെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിനന്ദിച്ചു. ‘ഗുണ്ടകള്‍ തോറ്റു, ജനം വിജയിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനാവില്ല എന്ന സുപ്രീം കോടതി വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ ഒപ്പം നിര്‍ത്തി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നായിരുന്നു ബിജെപി പദ്ധതി. എന്നാല്‍ ഈ പദ്ധതി കോടതിവിധിയോടെ പരാജയപ്പെടുകയായിരുന്നു.

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറില്‍ നടന്നിരുന്നെങ്കിലും ബിജെപി നീക്കങ്ങൾക്ക് എതിരായ പ്രതിഷേധം മൂലം മൂന്നു തവണ മാറ്റിവെക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന തിരഞ്ഞെടുപ്പിനായി ബുധനാഴ്ച സഭായോഗം വിളിക്കുകയായിരുന്നു.

പത്ത് പേരെ നാമനിർദ്ദേശം ചെയ്തു, അവർക്ക് വോട്ടും പ്രഥമ പരിഗണനയും

കോര്‍പ്പറേഷനിലേക്ക് ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പിക്കാരായ പത്ത് അംഗങ്ങളുടെ പേരിലാണ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലഹം ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ജനവിധി അട്ടിമറിക്കാന്‍ കൃത്യമായ രാഷ്ട്രീയ നീക്കമായി ഇത് മാറി. 250 വാര്‍ഡില്‍ ആപ് 134 വാര്‍ഡിലും ബി.ജെ.പി. 104 സീറ്റിലുമായിരുന്നു ജയിച്ചത്. കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ഡിസംബറില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരുമാസത്തിനുശേഷം ജനുവരി ആറിനായിരുന്നു ആദ്യത്തെ കൗണ്‍സില്‍ യോഗംചേര്‍ന്നത്. എന്നാല്‍ നാമനിര്‍ദേശം ചെയ്യുപ്പെട്ട അംഗങ്ങളെ ആദ്യംതന്നെ സത്യപ്രതിജ്ഞചെയ്യാന്‍ വിളിച്ചതോടെ പ്രതിഷേധം കനത്തു. സഭ പിരിയുകയും ചെയ്തു. ജനുവരി 24-നു ചേര്‍ന്ന രണ്ടാംയോഗവും ബഹളത്തില്‍ കലാശിച്ചു.

അട്ടിമറിക്കാൻ അവസാന നിമിഷം വരെ ശ്രമം, അവസാനം സുപ്രീം കോടതി വിധിച്ചു

ഈമാസമാദ്യം ചേര്‍ന്ന മൂന്നാം യോഗത്തില്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ടായിരിക്കുമെന്ന് ബി.ജെ.പി. അംഗം കൂടിയായ വരണാധികാരി സത്യ ശര്‍മ പ്രഖ്യാപിച്ചു. വരണാധികാരിയെ നിയമച്ചതും വിചിത്രമായിരുന്നു. നിലവിലെ വരണാധികാരിയുടെ അധ്യക്ഷതയില്‍തന്നെ തിരഞ്ഞെടുപ്പുകള്‍ തുടര്‍ച്ചയായി നടത്തുന്ന നീക്കം എന്തിനെന്ന് ബി ജെ പി ഇതര കക്ഷികൾ തുറന്നു കാട്ടി. തുടർന്ന് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കയായിരുന്നു.

കഴിഞ്ഞദിവസം ഹര്‍ജിപരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി. ആദ്യം മേയര്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും പിന്നീട് മേയറുടെ അധ്യക്ഷതയില്‍ വേണം ബാക്കി തിരഞ്ഞെടുപ്പുകളെന്നും കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് വൈകരുതെന്ന കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം ബുധനാഴ്ച മേയര്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ച് ലെഫ്. ഗവര്‍ണറുടെ വിജ്ഞാപനം വന്നത്.

ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...