ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഹവാല കേസ് ചുമത്തി

ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചതായി കണ്ടെത്തിയ കേസിൽ ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ ഇവിയിൽ ഉൾപ്പെടുന്നു. ഒപ്പം 91.22 ലക്ഷം രൂപയുടെ മൂന്ന്‌ ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ മൂന്ന്‌ സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കം നടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമ ജോയ് ആലുക്കാസ്‌ വർഗീസിനെ കൊച്ചി ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെടുത്തത്. വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്.

ദുബായിലെ  ജ്വല്ലറിയിലേയ്‌ക്ക്‌ ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. ജോയ് ആലുക്കാസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഈ ജ്വല്ലറി. അഞ്ച് വർഷം മുൻപുള്ള ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ്  ഇഡി കേസിന്റെ തുടക്കം. ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു.

നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജ്വല്ലറി കമ്പനി ഉടമ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരെ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

എൻഡിടിവിയാണ് റിപ്പോ‍ർട്ട് ആദ്യം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ആലുക്കാസ് ഗ്രൂപ്പിൻെറ അഞ്ച് ഔട്ട്‍ലെറ്റുകളിൽ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. ജോയ് ആലുക്കാസ് നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. ചൊവ്വാഴ്ചയാണ് കമ്പനിയുടെ സാമ്പത്തിക ഫലങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉൾപ്പെടുത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2,300 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന പിൻവലിച്ചത്. ജോയ്ആലുക്കാസിന് ഇന്ത്യയിലെ 68 നഗരങ്ങളിലായി ഷോറൂമുകൾ ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നാണ് കമ്പനി. ഗ്രൂപ്പിന് ലോകമെമ്പാടുമുള്ളത് 160-ഓളം ഷോറൂമുകൾ ആണ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ യുഎസ്,യുകെ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...